പീഡനക്കേസിൽ ജയിലിലായി; പിന്നാലെ ഇരയെ വിവാഹം ചെയ്തു; ആറു മാസങ്ങൾക്ക് ശേഷം യുവതിയെ കൊന്നു തള്ളി
ഡൽഹി: പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ വിവാഹം കഴിച്ചു, ആറുമാസങ്ങൾക്ക് ശേഷം യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. ഡൽഹി സ്വദേശിയായ രാജേഷാണ് ഭാര്യയെ കൊന്ന കേസിൽ പിടിയിലായത്. യുവതിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ച രാജേഷ് ജയിൽമോചിതനായ ശേഷം ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോഴാണ് അതേ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ പിടിയിലാകുന്നത്. വിവാഹം കഴിക്കുമെന്ന ഉറപ്പ് കിട്ടിയപ്പോൾ യുവതി തന്നെ പരാതി പിൻവലിക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. കല്യാണത്തിന് ശേഷം രാജേഷ് യുവതിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതയാണ് റിപ്പോർട്ട്. കുറച്ച് ദിവസം സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ഇയാൾ തന്നെ തിരികെ വിളിക്കുകയായിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം യുവതിയെ കാണാതായി. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു, ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കൊലപ്പെടുത്തി എന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. യുവതിയുടെ ഫോൺ നമ്പറും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് രാജേഷ് പിടിയിലാകുന്നത്.