കയ്യാങ്കളി കേസ്: സർക്കാരിന് വൻ തിരിച്ചടി: മന്ത്രി വി ശിവന്‍കുട്ടി അടക്കം വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് വൻ തിരിച്ചടി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെ കേസിലെ ആറുപ്രതികളും
വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി.
സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍ നിന്നുള്ള പരിരക്ഷയല്ലെന്ന് കോടതി നിരീക്ഷിച്ചു. പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയില്‍ മാത്രമാണ്. 184-ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും കോടതിവ്യക്തമാക്കി.
എം.എല്‍.എമാരുടെ നടപടികള്‍ ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിപക്ഷ പ്രയോജനപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി.