കുട്ടികൾക്കുള്ള വാക്സിൻ വിതരണം സെപ്റ്റംബറിൽ തുടങ്ങാനായേക്കും: എയിംസ് മേധാവി
ന്യൂഡൽഹി: കുട്ടികൾക്കുള്ള കൊവിഡ് 19 പ്രതിരോധ വാക്സിൻ കുത്തിവയ്പ്പ് സെപ്റ്റംബറിൽ തുടങ്ങാനായേക്കുമെന്ന് സൂചന നൽകി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. സൈഡസ് കാഡില്ലയുടെ വാക്സിൻ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും, ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ കുട്ടികളിൽ അവസാന ഘട്ടം പരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ്- സെപ്റ്റംബറോടെ ഇതിന് അനുമതി ലഭ്യമായേക്കും. ഫൈസർ വാക്സിന് ഇതിനകം എഫ്ഡിഎ (യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) യുടെ സർട്ടിഫിക്കെറ്റ് ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം പരിഗണിക്കുമ്പോൾ സെപ്റ്റംബറിൽ കുട്ടികൾക്കുള്ള വാക്സിൻ വിതരണം ആരംഭിക്കാനാകുമെന്നു കരുതുന്നു.അതേസമയം, രാജ്യത്തെ ആകെ ജനസംഖ്യയുടെ ആറു ശതമാനത്തിനു മാത്രമാണു പൂർണമായി വാക്സിൻ ലഭിച്ചത്. ഡിസംബറിനുള്ളിൽ പ്രായപൂർത്തിയായ മുഴുവൻ പേരുടെയും പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.