കടമ്പനാട് സഹകരണ ബാങ്ക് തട്ടിപ്പ്; നാലു വര്‍ഷത്തിന് ശേഷം 2 പേര്‍ അറസ്റ്റിൽ; പിടിയിലായത് മുൻ ജീവനക്കാർ
പത്തനംതിട്ട: കടമ്പനാട് സര്‍വീസ് സഹകരണ ബാങ്കില്‍ നാലു വര്‍ഷം മുന്‍പ് നടന്ന തട്ടിപ്പ് കേസിൽ ബാങ്കിലെ മുന്‍ ജീവനക്കാരായ രണ്ടു പേര്‍ അറസ്റ്റിലായി. ബാങ്കിന്റെ മുന്‍ സെക്രട്ടറി സണ്ണി. പി.ശാമുവേൽ, അസിസ്റ്റന്റ് സെക്രട്ടറി ലിൻസി ഐസക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ഭരിക്കുന്ന അടൂര്‍ കടമ്പനാട്ടെ അന്‍പത്തിയഞ്ചാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 2016 –17 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. ഓഡിറ്റ് വിഭാഗത്തിന്റെ പരാതിയില്‍ 2019 ല്‍ ഏനാത്ത് പൊലീസ് കേസെടുത്തു.കാര്‍ഷിക വായ്പ, ആധാരം ഈട് നല്‍കിയുള്ള വായ്പകളിലും ക്രമക്കേട് നടന്നെന്ന് വകുപ്പ് തലത്തിലുള്ള പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ രണ്ടു ജീവനക്കാരും നിലവില്‍ സസ്പെന്‍ഷനിലാണ്. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ മൊഴി എടുത്ത ശേഷം ഭരണസമിതി അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.