യുവതാരങ്ങൾക്ക് ചുവടുപിഴച്ചു; മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ആശ്വാസജയം നേടി ശ്രീലങ്ക
ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ അവസാന ഏകദിന മത്സരത്തിൽ ശ്രീലങ്കയ്ക്ക് ആശ്വാസ ജയം. മൂന്ന് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ ജയം. മലയാളി താരം സഞ്ജു സാംസൺ അടക്കം അഞ്ചു താരങ്ങൾ ഏകദിനത്തിൽ അരങ്ങേറിയ മത്സരത്തിലാണ് ശ്രീലങ്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്.
#TeamIndia fight back hard but Sri Lanka win the 3rd #SLvIND ODI by 3 wickets.
India finish the ODI series 2-1
Scorecard https://t.co/7LRDbx0DLM pic.twitter.com/xFo9hy4NrB
— BCCI (@BCCI) July 23, 2021
മഴ മൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 43.1 ഓവറിൽ 225 ന് ഓൾഔട്ട് ആക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 39 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. 2017 നു ശേഷം ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക നേടുന്ന ആദ്യ ജയമാണിത്. മത്സരത്തിൽ അർധസെഞ്ചുറി പ്രകടനം നടത്തിയ ആവിഷ്‌ക ഫെർണാണ്ടോ(76) കളിയിലെ താരമായപ്പോൾ ഇന്ത്യൻ താരം സൂര്യകുമാർ യാദവാണ് പരമ്പരയിലെ താരം. കളിയിൽ മികച്ച തുടക്കം ലഭിച്ച ഇന്ത്യയ്ക്ക് അത് പിന്നീട് വിനിയോഗിക്കാനായില്ല. നായകൻ ശിഖർ ധവാൻ(13) ആദ്യം തന്നെ മടങ്ങിയപ്പോൾ പൃഥ്വി ഷായും(49), സഞ്ജു സാംസണും(46) ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. കിഷന് പകരം എത്തിയ സഞ്ജു മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ അർധസെഞ്ചുറി നേട്ടം കൈവരിക്കുന്നതിന് മുന്നേ പൃഥ്വിയും സഞ്ജുവും വിക്കറ്റിന് മുന്നിൽ കുടുങ്ങി. പിന്നീട് സൂര്യകുമാർ യാദവ്(40) മനീഷ് പാണ്ഡയെ(11) കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ 150 കടത്തി. മനീഷ് പോയതിനു പിന്നാലെയെത്തിയ ഹർദിക് പാണ്ഡ്യായും 19 റൺസ് നേടി മടങ്ങി. ഒരു ഭാഗത്ത് വിക്കറ്റുകൾ വീഴുമ്പോൾ പിടിച്ചു നിൽക്കാൻ ആവുന്നതും സൂര്യകുമാർ ശ്രമിച്ചു. എന്നാൽ സൂര്യകുമാർ കൂടെ മടങ്ങിയതോടെ ഇന്ത്യയുടെ ചുവടുകൾ പിഴച്ചു. നിതീഷ് റാണ(7), കൃഷ്ണപ്പ ഗൗതം(2), രാഹുൽ ചാഹർ(13), നവദീപ് സൈനി(15) എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു താരങ്ങളുടെ സ്‌കോറുകൾ. രാഹുലിന്റെയും സെയ്നിയുടെയും ചെറുത്തുനിൽപ്പാണ് ഇന്ത്യയുടെ സ്കോർ 200 കടക്കാൻ സഹായിച്ചത്. ശ്രീലങ്കയ്ക്കായി അഖില ധനഞ്ജയയും പ്രവീൺ ജയവിക്രമയും മൂന്ന് വിക്കറ്റുകളും ദുഷ്മന്ത ചമീര രണ്ട് വിക്കറ്റുകളും വീഴ്ത്തി. ആവിഷ്‌കാ ഫെർണാണ്ടോ(76), ഭാനുക രജപക്സെ(65), ചരിത് അസലങ്ക(24) എന്നിവരാണ് ബാറ്റിങ്ങിൽ ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്കായി ഏകദിനത്തിൽ അരങ്ങേറിയ രാഹുൽ ചാഹർ മൂന്ന് വിക്കറ്റ് നേടി അരങ്ങേറ്റം മികച്ചതാക്കി. ചേതൻ സക്കറിയ രണ്ടും കൃഷ്ണപ്പ ഗൗതം, ഹർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. നാളെ മുതലാണ് ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പര ആരംഭിക്കുന്നത്.