ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകൾ; സൗഹൃദം സ്ഥാപിച്ചശേഷം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും; സൈബർ പോലീസ് ചമഞ്ഞ് തട്ടിപ്പ്; യുവാവ് വീണ്ടും അറസ്റ്റിൽ
സൈബർ സെൽ പോലീസുകാരൻ ചമഞ്ഞ് സ്ത്രീകളെ ഉപദ്രവിച്ച കേസില്‍ യുവാവ് വീണ്ടും അറസ്റ്റിൽ. തിരുവനന്തപുരം നന്ദിയോട് സ്വദേശി ദീപു കൃഷ്ണനാണ് അറസ്റ്റിലായത്. സമാനകുറ്റത്തിന് പിടിയിലായി ജയിലിലായി തുടർന്ന് ജാമ്യം നേടി പുറത്ത് ഇറങ്ങിയ ശേഷമാണ് വീണ്ടും സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇയാൾ സൈബര്‍ സെല്ലിലെ പൊലീസുകാരന്‍ ചമഞ്ഞാണ് നാട്ടില്‍ നടക്കുന്നത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളാണ് ലക്ഷം വയ്ക്കുക. അവിടത്തെ സ്ത്രീയുടെ പേരില്‍ അശ്ളീലദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും അത് അന്വേഷിക്കാനെത്തിയതാണെന്നും പറഞ്ഞ് സൗഹൃദം സ്ഥാപിക്കും. ഒടുവില്‍ ഭീഷണിപ്പെടുത്തി പണം തട്ടും. കഴിഞ്ഞ വര്‍ഷം ഇതേ കുറ്റത്തിന് ദീപുവിനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ നെടുമങ്ങാട്, കരമന, തമ്പാനൂര്‍ സ്റ്റേഷനുകളിലും ദീപുവിനെതിരെ സമാനകേസുകളുണ്ട്. ഇവയില്‍ ജയിലില്‍ കിടക്കവേ ജാമ്യത്തിലിറങ്ങി മുങ്ങി പാലക്കാട് ഒളിവില്‍ കഴിയവെ വീണ്ടും സ്ത്രീകളെ ആക്രമിച്ചു. ഒടുവില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.