ഡെല്‍റ്റ കൂടുതല്‍ വ്യാപകമാകും; മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 20 കോടിയോളം പേര്‍ക്ക് രോഗം ബാധിച്ചേക്കും: ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്
കോവിഡ് ഡെല്‍റ്റ വകഭേദം വരും മാസങ്ങളില്‍ കൂടുതല്‍ വ്യാപകമായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ 124 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി 13 രാജ്യങ്ങളില്‍ കൂടി ഡെല്‍റ്റ സ്ഥിരീകരിച്ചു കഴിഞ്ഞു. മറ്റ് എല്ലാ വകഭേദങ്ങളെക്കാളും വേഗം ഡെല്‍റ്റ ആധിപത്യം സ്ഥാപിക്കുമെന്നും രോഗവ്യാപനം വേഗത്തിലാക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ പഠനം പറയുന്നു. പല രാജ്യങ്ങളിൽനിന്നും ശേഖരിച്ച കോവിഡ് സാംപിളുകളിൽ 75 ശതമാനത്തിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി.യതായും പഠനം വ്യക്തമാക്കുന്നു ജൂലൈ 20 മുതലുള്ള നാല് ആഴ്ചകളിൽ ഓസ്ട്രേലിയ, ബംഗ്ലദേശ്, ബോട്സ്വാന, ബ്രിട്ടൻ, ചൈന, ഡെൻമാർക്ക്, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേൽ, പോർച്ചുഗൽ, റഷ്യ, സിംഗപ്പുർ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിൽനിന്ന് ശേഖരിച്ച സാർസ് കോവ്-2 സീക്വൻസുകളിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തിൽ അധികമാണ്. ജൂലൈ 12 മുതൽ 18 വരെയുള്ള കാലയളവിൽ ലോകത്തു 34 ലക്ഷം കോവിഡ് കേസുകളാണു പുതുതായി സ്ഥിരീകരിച്ചത്. 12 ശതമാനമാണ് രോഗവ്യാപനത്തിലുള്ള വര്‍ധനവ്. ഇതേ നിരക്കിൽ രോഗവ്യാപനം തുടർന്നാൽ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ ലോകത്തെ 20 കോടി ആളുകളിൽ രോഗം പുതുതായി രോഗം സ്ഥിരീകരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ആൽഫ, ബീറ്റ, ഗാമ എന്നിവയാണ് ആശങ്കയ്ക്ക് ഉയര്‍ത്തുന്ന മറ്റു വകഭേദങ്ങൾ. ആൽഫ 180 രാജ്യങ്ങളിലും ബീറ്റ 130 രാജ്യങ്ങളിലും ഗാമ 78 രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്.