ലേക്ക് പാലസിന് പിഴ ഇളവ്: സർക്കാർ നിർദേശം തള്ളി നഗരസഭ
ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ലേക് പാലസ് റിസോർട്ടിനു അനുകൂലമായ സർക്കാർ നിർദ്ദേശം തള്ളി ആലപ്പുഴ നഗരസഭ. ലേക്ക് പാലസിലെ അനധികൃത നിർമ്മാണം ക്രമവത്കരിക്കാർ ശുപാർശ ചെയ്ത നഗരകാര്യ റീജേണൽ ജോയിന്റ് ഡയറക്ടർ രാജുവിനെതിരെ വിജലൻസ് അന്വേഷണത്തിനും കൗൺസിൽ നിർദ്ദേശം നൽകി. റിസോർട്ടിൽനിന്നു 2.71 കോടി രൂപ പിഴയായി ഈടാക്കാനുള്ള നഗരസഭാ തീരുമാനത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരല്ലെന്ന് നഗരസഭ അറിയിച്ചു.
ലേക്പാലസിന് 2 മാസത്തേക്ക് താൽക്കാലിക ലൈസൻസ് നൽകും. ലേക്പാലസിലെ അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കാനും നികുതി ഒന്നേകാൽ കോടിയിൽ നിന്ന് 35 ലക്ഷമാക്കാനുമുള്ള തദ്ദേശ അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം ആണ് നഗരസഭ തള്ളിയത്. കന്പനിക്ക് വേണമെങ്കിൽ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും നഗരസഭാ മുൻസിപ്പൽ യോഗത്തിൽ ഭരണപക്ഷ അംഗങ്ങൾ വ്യക്തമാക്കി. അതേസമയം, ഭരണപക്ഷ തീരുമാനത്തെ ഇടത് അംഗങ്ങൾ എതിർത്തു. സർക്കാർ നിർദ്ദേശം പാലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.