തിരുവനന്തപുരത്ത് ഹോട്ടലിൽ വച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; സഹോദരി ഭർത്താവിനോടൊപ്പം ഒളിച്ചോടിയെന്ന കേസില്‍ വഴിത്തിരിവ്; തന്നെ തട്ടിക്കൊണ്ടു പോയതാണെന്ന് യുവതി
കൊല്ലം: മാടൻനടയിൽ സഹോദരി ഭർത്താവിനോടൊപ്പം യുവതി ഒളിച്ചോടിയെന്ന കേസില്‍ വഴിത്തിരിവ്. താൻ ഒളിച്ചോടിയതല്ലെന്നും, സഹോദരി ഭർത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞമാസം 22 ന് മധുരയിൽ നിന്നാണ് പരാതിക്കാരിയായ യുവതിയും ഇവരുടെ സഹോദരി ഭര്‍ത്താവിനെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ റിമാന്‍ഡിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് കൊല്ലം വെസ്റ്റ് പൊലീസില്‍ തന്നെ സഹോദരി ഭർത്താവ് തട്ടിക്കൊണ്ട് പോയതാണെന്ന് പരാതി നൽകിയത്. കുഞ്ഞിനെ ഉപേക്ഷിച്ച് താൻ ഒളിച്ചോടിയതല്ലെന്നും സഹോദരി ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയതാണെന്നുമുല്ല യുവതിയുടെ മൊഴി പ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം, തിരുവനന്തപുരത്ത് ഹോട്ടലിൽ വച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായും നഗ്നദൃശ്യങ്ങൾ പകർത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളും യുവതിയുടെ പരാതിയിലുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്, സഹോദരി ഭര്‍ത്താവിനെ ഭയന്നാണ് മധുരയില്‍ നിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പൊലീസിനോട് പറയാതിരുന്നതെന്നും പരാതിയിൽ പറയുന്നു . കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.