ഇരയെ അപമാനിക്കുന്ന തരത്തിൽ ഇടപെടല്‍ നടത്തിയിട്ടില്ല; ശശീന്ദ്രന്റെ രാജിവേണ്ടെന്ന നിലപാടില്‍ സിപിഎം; പൂർണ പിന്തുണയുണ്ടെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ രാജി വയ്ക്കില്ലെന്ന് റിപ്പോർട്ട്. മന്ത്രിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്ന് സൂചന. കേസില്‍ ഇരയെ അപമാനിക്കുന്ന തരത്തില്‍ ഒരു ഇടപെടലുകളും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നു. ജാഗ്രതക്കുറവുണ്ടായെങ്കിലും ദുരുദ്ദേശപരമായി ഒന്നും മന്ത്രി ചെയ്തിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു.
അതേസമയം, എകെ ശശീന്ദ്രന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്‌റ്റര്‍. പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ ഇടപെട്ടിട്ടില്ല എന്നാണ് പാര്‍ട്ടിയുടെ നിലപാട്. ശശീന്ദ്രൻ പാര്‍ട്ടിയുടെ വിഷയത്തില്‍ ഇടപെടുകയാണ് ചെയ്‌തതെന്നും, മന്ത്രിസ്‌ഥാനം രാജിവക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പീതാംബരന്‍ മാസ്‌റ്റർ പറഞ്ഞു. വിവാദത്തില്‍ എകെ ശശീന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് പിസി ചാക്കോ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവതി നൽകിയ പീഡന പരാതി ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രി ശശീന്ദ്രന്റെ ശബ്ദരേഖ പുറത്ത് വന്നത്. സംഭവം പ്രതിപക്ഷം അടക്കം വൻവിവാദമാക്കിയിരുന്നു.