Times Kerala

ഭീകരന്‍ മസൂദ് അസര്‍ തങ്ങിയ ആശുപത്രിയില്‍ വന്‍ സ്‌ഫോടനം

 
ഭീകരന്‍ മസൂദ് അസര്‍ തങ്ങിയ ആശുപത്രിയില്‍ വന്‍ സ്‌ഫോടനം

ഇസ്ലാമാബാദ്: ഭീകരവാദസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ വന്‍ സ്ഫോടനം. ആശുപത്രിയില്‍ സ്ഫോടനം നടന്ന വിവരം പ്രദേശവാസികള്‍ ട്വിറ്ററിര്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്‌ഫോടനത്തില്‍ മസൂദ് അസറിന് ഗുരുതര പരിക്കെന്നും അഭ്യാഹങ്ങളുണ്ട്

സ്ഫോടനം നടന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നും സംഭവസ്ഥലത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ലെന്നുമാണ് വിവരം. സ്ഫോടനത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റതായും മസൂദ് അസറിനെ ആശുപത്രിയില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതായും സൂചനയുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് മസൂദ് അസറിനെ പാക്കിസ്ഥാന്‍ പട്ടാളം റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം നടന്നത്. ഇത് പാക്കിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ട്. ബാലാകോട്ടിലെ ആക്രമത്തിന് ശേഷമാണ് മസൂദ് അസ്ഹറിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്.

നേരത്തെ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി യുന്‍ എന്‍ രക്ഷാ സമിതി പ്രഖ്യാപിച്ചിരുന്നു. പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ മസൂദ് അസര്‍ സ്ഥാപിച്ച ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ട്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഇന്ത്യ വിജയിച്ചതാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കാരണമായത്.

പലതവണ ഇന്ത്യയും അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെ രക്ഷാസമിതിയില്‍ മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈന അത് വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. നാല് തവണയാണ് ഇതുസംബന്ധിച്ച നീക്കങ്ങള്‍ ചൈന അട്ടിമറിച്ചത്. എന്നാല്‍ ഇന്ത്യക്കൊപ്പം ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് നടത്തിയ നിരന്തര സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് ചൈന നിലപാട് മാറ്റിയത്. ഇതോടെ മസൂദ് ഭീകരനായി. അതിന് ശേഷവും പാക്കിസ്ഥാന്‍ മസൂദിന് സുരക്ഷയൊരുക്കി. ഇതിന് വേണ്ടിയാണ് സൈനിക ആശുപത്രിയില്‍ താമസിപ്പിച്ചത്. ഇവിടെയാണ് സ്ഫോടനം ഉണ്ടായത്.

ഇസ്ലാമാബാദിലെ സൈനിക ആശുപത്രിയില്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് മരിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അത് നിഷേധിച്ച് ഉര്‍ദു ദിനപത്രമായ ജിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്നും രോഗം മൂര്‍ച്ഛിച്ച് വീടുവിട്ട് പുറത്തുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി ഒരു ചാനല്‍ അഭിമുഖത്തില്‍ സ്ഥിരീകരിച്ചിരുന്നു.

Related Topics

Share this story