കുടുംബശ്രീയുടെ പേരില്‍ വീണ്ടും വായ്പ തട്ടിപ്പ്; തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും ദുരുപയോഗം ചെയ്ത് 9 ലക്ഷം വായ്പ വാങ്ങി
കൊല്ലം: കുടുംബശ്രീയുടെ പേരില്‍ കൊല്ലത്ത് വീണ്ടും വായ്പ തട്ടിപ്പ്. തിരിച്ചറിയല്‍ രേഖ ദുരുപയോഗം ചെയ്തും വ്യാജ ഒപ്പിട്ടും നടത്തുന്ന തട്ടിപ്പിന് ഇത്തവണയും ഇരയായത് സാധാരണക്കാരാണ്. യൂണിയന്‍ ബാങ്കിന്റെ കൊട്ടിയം ശാഖയില്‍ നിന്നു ലഭിച്ച ജപ്തി നോട്ടീസ് പ്രസന്നകുമാരി പലതവണ വായിച്ചു. പക്ഷേ പൊളിഞ്ഞു വീഴാറായ തന്റെ വീട്ടിലേക്ക് എന്തിനാണ് ബാങ്ക് ഇങ്ങനെയൊരു നോട്ടീസ് അയച്ചതെന്ന് എത്ര ആലോചിച്ചിട്ടും വിധവയായ ഈ വീട്ടമ്മയ്ക്ക് മനസിലായില്ല.
ഒടുവില്‍ ബാങ്കിലെത്തി േനരിട്ട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. കൈരളി കുടംബശ്രീ ഒന്‍പതു ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും അതില്‍ പ്രസന്നകുമാരിയും അംഗമാണെന്നായിരുന്നു ബാങ്കുകാരുടെ മറുപടി. എന്നാല്‍ അങ്ങനെയൊരു കുടുംബശ്രീ യൂണിറ്റിനെക്കുറിച്ച് പ്രസന്നകുമാരി കേട്ടിട്ടു പോലുമില്ല. അഞ്ചുവർഷം മുൻപു നിര്‍ഭയ എന്ന കുടുംബശ്രീയിൽ ചേരാനായി പ്രസന്നകുമാരി നല്‍കിയ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും ദുരുപയോഗം ചെയ്താണ് വായ്പയെടുത്തിരിക്കുന്നത്. ഒപ്പ് വ്യാജമായിട്ടിരിക്കുന്നു.