പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാവില്ലെന്നു പി.ജെ. ജോസഫ്
തൊടുപുഴ: ജോസ്.കെ. മാണി വിഭാഗം പാർട്ടി വിട്ടുപോയതിനാ ൽ പാലാ ഉപതെരഞ്ഞെടുപ്പിൽ അവർക്കു രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാവില്ലെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. യുഡിഎഫ് നിശ്ചയിക്കുന്ന ഏതു സ്ഥാനാർഥിയെയും കേരള കോണ്ഗ്രസ്-എം പിന്തുണയ്ക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു. അടുപ്പം പുലർത്തുന്നയാളെ ഉപയോഗിച്ചു തനിക്കെതിരേ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയതിലൂടെ ഇവർ വിദ്വേഷം വളർത്തുകയാണെന്നും ജോസഫ് പറഞ്ഞു.
ചെയർമാനെന്ന നിലയിൽ താനാണു സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കേണ്ടത്. എന്നാൽ, സംസ്ഥാന കമ്മിറ്റി വിളിക്കാൻ അധികാരമില്ലാത്ത കെ.ഐ. ആന്റണി ജനറൽ സെക്രട്ടറിയെന്ന പേരിൽ ആൾമാറാട്ടം നടത്തിയാണു യോഗം വിളിച്ചത്. പിളർപ്പാഗ്രഹിച്ചവർ മൂന്നര മിനിറ്റിൽ പാർട്ടി പിളർത്തുകയും ചെയ്തു. കോടതി ഉത്തരവിലൂടെ വിമതരുടെ പ്രവർത്തനങ്ങൾ മരവിച്ചിരിക്കുകയാണ്. മധ്യസ്ഥ ചർച്ചകളിൽനിന്ന് ഇവർ ഒഴിഞ്ഞു മാറുകയായിരുന്നു. അതിനാൽ ഇപ്പോൾ സമവായ ചർച്ച നടക്കുന്നില്ല. പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കാത്ത വിധത്തിലായിരിക്കണം തുടർ നടപടികളെന്നു യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഉറപ്പു നൽകിയിട്ടുണ്ട്. പി.ജെ. ജോസഫ് പറഞ്ഞു