Times Kerala

ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും വീടുകളിലെത്തി വാക്‌സിനേഷന്‍

 
ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും വീടുകളിലെത്തി വാക്‌സിനേഷന്‍

കാസർഗോഡ്: ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും വീടുകളിലെത്തി കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കാസര്‍കോട് നഗരസഭയില്‍ ഒന്നാം വാര്‍ഡ് ചേരങ്കയ് കടപ്പുറത്ത് കിടപ്പു രോഗിയായ അബ്ദുല്‍ റഹിംന് കോവാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയാണ് വീടുകളില്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം. മുനീര്‍ വാക്‌സിനേഷന്‍ മൊബൈല്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ ഷംസീദ ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഖാലിദ്, അബ്ബാസ് ബീഗം, രജനി, സിയാന ഹനീഫ്, വാര്‍ഡ് കൗണ്‍സിലര്‍ മുസ്താക് എന്നിവര്‍ സംസാരിച്ചു.

ഒരാഴ്ച കൊണ്ട് നഗരസഭയിലെ മുഴുവന്‍ കിടപ്പു രോഗികള്‍ക്കും സവിശേഷ പരിഗണന അര്‍ഹിക്കുന്നവര്‍ക്കും വാക്‌സിന്‍ സെന്റര്‍ പോയി വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്ത ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ അറിയിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം വിവിധ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സാമൂഹ്യ നീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും അക്കര ഫൌണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ വിവിധ കോളേജുകളിലെ നൂറിലധികം എന്‍ എസ് എസ് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയും ആരംഭിച്ച ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍ വഴി എല്ലാ ഭിന്നശേഷിക്കാരെയും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പുറമേ സവിശേഷ പരിഗണന ലഭിക്കേണ്ട ഭിന്നശേഷിക്കാരെ ജില്ലാ ഭരണകൂടത്തിന്റെ വി ഡിസേര്‍വ് പദ്ധതിയില്‍ നിന്നും കണ്ടെത്തി അവര്‍ക്ക് മുന്‍ഗണന നല്‍കി രെജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കളക്ടറേറ്റിലും ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. രെജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഭിന്നശേഷിക്കാരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചു വാര്‍ഡ് തലത്തില്‍ റൂട്ട് മാപ്പ് തയ്യാറാക്കിയാണ് വീടുകളില്‍ വാക്‌സിനേഷന്‍ ലഭ്യമാക്കുന്നത്.

കാസര്‍കോട് വാക്‌സിനേഷന്‍ മൊബൈല്‍ യൂണിറ്റിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ആസിയ ഷഫീക് ആണ് നേതൃത്വം നല്‍കുന്നത്. ആരോഗ്യ വകുപ്പ് വേണ്ട നിര്‍ദേശങ്ങളും വാക്‌സിന്‍ അടക്കമുള്ളവയും ലഭ്യമാക്കുന്നുണ്ട്. വയോമിത്രം സ്റ്റാഫ് നഴ്‌സ് ഗീതു ശ്രീധര്‍, പാലിയേറ്റീവ് നഴ്‌സ് രമ കെ, സെക്കണ്ടറി പാലിയേറ്റിവ് നഴ്‌സ് സുസ്മിത, എല്‍ എച് ഐ ജലജ, ജെ പി എച് എന്‍ അനുശ്രീ എന്നിവര്‍ മൊബൈല്‍ യൂണിറ്റിന്റെ ഭാഗമാണ്. ആശാ വര്‍ക്കര്‍മാരായ നദീഷ, രജിത, അഞ്ജു, ചിത്ര സജിത് എന്നിവര്‍ റൂട്ട് മാപ്പ് തയ്യാറാക്കുകയും ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളെയും വാക്‌സിനേഷന്‍ ചെയ്യുന്നതിനായി വീടുകളില്‍ സജ്ജരാക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ സാമൂഹ്യ നീതി വകുപ്പില്‍ നിന്നും ലഭ്യമാകുന്ന ഭിന്നശേഷി വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ പട്ടിക പ്രകാരം വയോമിത്രം കാഞ്ഞങ്ങാട് നീലേശ്വരം യൂണിറ്റുകള്‍ കൂടി മൊബൈല്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കൊ ഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് അറിയിച്ചു.

Related Topics

Share this story