ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല
ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഐസിസ് ഭീകരരുടെ വിധവകളായ നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ലെന്ന് റിപ്പോർട്ട്. നിലവിൽ അഫ്‌ഗാൻ ജയിലിൽ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്‌ഗാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ഈ ആവശ്യം കേന്ദ്രസർക്കാർ തള്ളിയേക്കുമെന്നാണ് സൂചന.2016-18 കാലയളവിൽ അഫ്‌ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം എത്തിയവരാണ് ഇവര്‍ നാലുപേരും. അഫ്‌ഗാനിസ്ഥാനിലുണ്ടായിരുന്ന വിവിധ ഏറ്റുമുട്ടലുകളില്‍ വച്ച് ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെടുകയായിരുന്നു. 2019 ഡിസംബറിലാണ് സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവര്‍ അഫ്‌ഗാന്‍ പൊലീസിന് കീഴടങ്ങുന്നത്. തുടര്‍ന്ന് ഇവരെ കാബൂളിലെ ജയിലിൽ തടവില്‍ പാര്‍പ്പിച്ച് വരികയാണ്.