ദുശ്ശകുന പേടി.!! ഇത്തവണയും 13 ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഏറ്റെടുക്കാന്‍ ആളില്ല
തിരുവനന്തപുരം: ഇന്നലെയാണ് രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. പിന്നാലെ എല്ലാ മന്ത്രിമാർക്കും ഔദ്യോഗിക വാഹങ്ങൾ താത്കാലിക നമ്പർ അടക്കം നല്കുകുകയും ചെയ്തു. എന്നാൽ ഇത്തവണയും പതിമൂന്നാം നമ്പര്‍ കാർ ആരും ഏറ്റെടുത്തിട്ടില്ല. അശുഭ നമ്പര്‍ ആണെന്ന കരുതലിലാണ് പതിമൂന്നാം നമ്പര്‍ കാര്‍ ആരും തെരഞ്ഞെടുക്കാതിരുന്നത്. കഴിഞ്ഞ തവണയും ഈ നമ്പറിലുള്ള വാഹനംഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല, ഒടുവില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആണ് 13 ാം നമ്പര്‍ കാര്‍ തെരഞ്ഞെടുത്തത്. ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ നല്‍കുന്നത്. ഇക്കുറിയും മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ആലുവ ഗസ്റ്റ് ഹൗസില്‍ നിന്നും മറ്റൊരു വാഹനം എത്തിച്ചാണ് പതിമൂന്നിനെ ഒഴിവാക്കിയത്.നിലവില്‍ ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ മുഖ്യമന്ത്രിക്കും രണ്ടാം നമ്പര്‍ ഘടകകക്ഷിയായ സിപിഐയുടെ മന്ത്രി കെ രാജനുമാണ്. മൂന്നാം നമ്പര്‍ റോഷി അഗസ്റ്റിനും നാല് എ.കെ.ശശീന്ദ്രനും അഞ്ച് വി.ശിവന്‍കുട്ടിക്കും. കെഎന്‍ ബാലഗോപാലിന് പത്താം നമ്പര്‍. പി.രാജീവ് 11, കെ.രാധാകൃഷ്ണന്‍ 6, അഹമ്മദ് ദേവര്‍കോവില്‍ 7, ആന്റണി രാജു 9, വി എന്‍ വാസവന്‍ 12ഉം. പി. പ്രസാദ് 15ഉം. 16 – സജി ചെറിയാന്‍, 19 -പ്രൊഫ. ഞ ബിന്ദു, 20 വീണ ജോര്‍ജ്, 22 -ചിഞ്ചുറാണി, 12-മുഹമ്മദ് റിയാസ് എന്നിങ്ങനെയാണ് കാറിന്റെ നമ്പറുകള്‍.