കാനറ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ പ്രതിയുടെ ബാങ്ക് അക്കൗണ്ട് ശൂന്യം: പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് മാത്രം; അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുന്നതിന് മുന്‍പ് പണം പിന്‍വലിച്ചു
പത്തനംതിട്ട: കാനറ ബാങ്കില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍ പണമൊന്നും ഇല്ലെന്നു പൊലീസ് . കേസിലെ പ്രതിയായ കൊല്ലം, ആവണീശ്വരം സ്വദേശി വിജീഷിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് മാത്രമാണ് ഉള്ളതെന്നാണ് പോലീസ് കണ്ടെത്തൽ. പ്രതിയുടെ അമ്മ, ഭാര്യ, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലെക്ക് ആറരക്കോടിയോളം രൂപ എത്തിയിരുന്നതായി നേരത്തെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അതേസമയം, ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുന്നതിന് മുന്‍പ് പണം വിജീഷ് പണം മുഴുവൻ പിന്‍വലിച്ചു. ഈ പണം എവിടെ പോയെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.ഇതിനായി സംശയമുള്ള കൂടുതല്‍ അക്കൗണ്ടുകള്‍ അന്വേഷണസംഘം പരിശോധിക്കും. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ പ്രതി വിജീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച വൈകുന്നേരം ബംഗളൂരുവില്‍വച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷമാണ് ഇയാള്‍ തട്ടിയെടുത്തത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പുനടത്തിയത്.10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയില്‍ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതര്‍ പരിശോധന ആരംഭിച്ചത്.