ടൗട്ടേ ചുഴലിക്കാറ്റ്: വടക്കൻ കേരളത്തിൽ ഇന്നും മഴ തുടരും; തീരദേശത്തും ജാഗ്രത നിർദ്ദേശം
ഡൽഹി: ഗുജറാത്തിൽ കരയിലേക്ക് വീശിയടിച്ച ടൗട്ടേ ചുഴലിക്കാറ്റ് ദുർബലമാവുന്നു. ഇന്നലെ രാത്രി 9 മണിയോടെ പോർബന്തർ വഴിയാണ് കരയിലേക്ക് പ്രവേശിച്ചതിന് . ഇതിന് പിന്നാലെയാണ് അതിതീവ്ര ചുഴലിയിൽ നിന്ന് തീവ്ര ചുഴലിയായി മാറിയത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, തീരമേഖലയിൽ റെഡ് അലർട്ട് തുടരുകയാണ്. സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ പെയ്യുന്നുണ്ട്. സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനം തുടരുകയാണ്. മഹാരാഷ്ട്രയിൽ ആറ് മരണം റിപ്പോർട്ട് ചെയ്തു. ബോട്ട് മുങ്ങി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായില്ല. നിലവിൽ ഗുജറാത്തിലെ അംരേലിക്ക് 60 കിലോമീറ്റർ തെക്ക് കിഴക്ക് മാറിയാണ് കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനം. ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീഷണി ഇല്ലാതായെങ്കിലും കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് 3.5 മീറ്റർ മുതൽ 4.5 വരെ ഉയരത്തിൽ തിരയടിക്കാനാണ് സാധ്യത. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.