അമേരിക്കയിൽ അഗ്നിപര്‍വ്വതത്തിന്‍റെ 800 അടിയോളം ആഴമുള്ള ഗര്‍ത്തത്തിലേക്ക് താഴ്ന്നു പോയ സഞ്ചാരി അദ്ഭുതകരമായി രക്ഷപ്പെട്ടു
വാഷിങ്ടണ്‍ :അമേരിക്കയിലെ ഒറിഗോണിലുള്ള അഗ്നിപര്‍വ്വതത്തിന്‍റെ 800 അടിയോളം ആഴമുള്ള ഗര്‍ത്തത്തിലേക്ക് താഴ്ന്നു പോയ സഞ്ചാരി അദ്ഭുതകരമായി രക്ഷപ്പെട്ടു.ക്രേറ്റര്‍ ലേക്ക് ദേശീയ പാര്‍ക്ക് മേഖലയിലുള്ള അഗ്നിപര്‍വത മുഖത്ത് മറ്റ് സഞ്ചാരികള്‍ നോക്കി നില്‍ക്കെ ഒരാള്‍ കാല്‍വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററില്‍ സംഭവസ്ഥലത്തെത്തി. എന്നാല്‍ ഏകദേശം180 മീറ്റര്‍ ആഴത്തിലേക്ക് മാത്രമാണ് ഇവര്‍ക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞത്. ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ ഒരു ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തുനിഞ്ഞു. ഞൊടിയിടെയായിരുന്നു ആ അപ്രതീക്ഷിത വഴിത്തരിവ്. ഗര്‍ത്തത്തിന്‍റെ ആഴത്തില്‍ നിന്നും നേര്‍ത്ത നിലവിളി കേട്ടതോടെ വീണ്ടും താഴേക്കിറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ ഒടുവില്‍ 240 മീറ്റര്‍ താഴ്ചയില്‍ പരിക്കേറ്റു കിടക്കുന്ന സഞ്ചാരിയെ കണ്ടെത്തി.
വീഴ്ചയില്‍ വാരിയെല്ലുകള്‍ക്കും കഴുത്തിനും ഒരു കൈക്കും ഗുരുതരമായി പരിക്കേറ്റയാളെ അരമണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ചു. സമാനമായ രീതിയില്‍ ഹവായിയിലെ ഒരു അഗ്നിപര്‍വത മുഖത്തേക്ക് വീണ യുഎസ് സൈനികനെ ഒരു മാസം മുന്‍പ് രക്ഷപെടുത്തിയിരുന്നു. സഞ്ചാരികളുടെ വീഴ്ച തടയാനുള്ള കമ്ബിവേലിയോ മറ്റ് സംവിധാനങ്ങളോ അഗ്നിപര്‍വ്വത സമീപത്ത് ഇല്ലായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.