Times Kerala

പശ്ചിമബംഗാളില്‍ ജാലവിദ്യ അവതരിപ്പിക്കുന്നതിനിടെ മജീഷ്യനെ കാണാതായി

 
പശ്ചിമബംഗാളില്‍ ജാലവിദ്യ അവതരിപ്പിക്കുന്നതിനിടെ മജീഷ്യനെ കാണാതായി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജാലവിദ്യ അവതരിപ്പിക്കുന്നതിനിടെ മജീഷ്യനെ കാണാതായി. കൈകാലുകള്‍ ബന്ധിച്ച്‌ വെള്ളത്തില്‍ ചാടിയ ശേഷം രക്ഷപ്പെടുന്ന ജാലവിദ്യ പരീക്ഷിക്കുന്നതിനിടെയാണ് ചഞ്ചല്‍ സര്‍ക്കാര്‍ എന്ന മാജിക് കലാകാരന്‍ ഞൊടിയിടയില്‍ അപ്രത്യക്ഷമായത്.ബന്ധനസ്ഥനായ ശേഷം രക്ഷപ്പെടുന്നതില്‍ വിദഗ്ധനായ ഹാരി ഹൗഡിനി പരീക്ഷിച്ച്‌ വിജയിച്ച വിദ്യയാണ് ചഞ്ചല്‍ സര്‍ക്കാര്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത്. ഹൗഡിനിയുടെ വലിയ ആരാധകനായിരുന്നു 42 കാരനായ ചഞ്ചല്‍. ഞായറാഴ്ചയാണ് സംഭവം.

സോനാര്‍പുര്‍ സ്വദേശിയായ ചഞ്ചല്‍, മാന്‍ഡ്രേക്ക് എന്ന പേരിലാണ് മാജിക് അവതരിപ്പിച്ചിരുന്നത്. ഇയാളുടെ ജാലവിദ്യാ പരീക്ഷണങ്ങളെല്ലാം തന്നെ ഏറെക്കുറെ വിജയമായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് ചഞ്ചല്‍ ഹൗറ പാലത്തിന് താഴെ നിര്‍ത്തിയിരുന്ന ബോട്ടില്‍ നിന്ന് ഹൂഗ്ലി നദിയിലേക്ക് ചാടിയത്.ഏറെ നേരത്തിന് ശേഷവും ചഞ്ചലിനെ കാണാത്തതിനെ തുടര്‍ന്ന് ഹൗറ പാലത്തില്‍ മാജിക് കാണാന്‍ കാത്തുനിന്നവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ചഞ്ചലിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Related Topics

Share this story