പത്തനംതിട്ടയിൽ രണ്ടിടങ്ങളില്‍ ഗുരുതര പ്രളയസാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്‍; അതീവ ജാഗ്രത നിർദ്ദേശം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ രണ്ടിടങ്ങളില്‍ ഗുരുതര പ്രളയസാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്‍. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വിവിധയിടങ്ങളിൽ അതിശക്തമായ മഴപെയ്യുന്ന. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജല കമ്മീഷന്‍ വിലയിരുത്തിയത്. പത്തനംതിട്ടയില്‍ മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യയുണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മണിമലയാര്‍ കല്ലൂപ്പാറ എന്ന സ്ഥലത്ത് അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മീഷന്‍ വ്യക്തമാക്കി. 6.08 മീറ്റര്‍ ഉയരത്തിലാണ് വെള്ളം ഒഴുകികൊണ്ടിരിക്കുന്നത്. ഇത് അപകട നിലയ്ക്ക് 0.08 മീറ്റര്‍ ഉയരത്തിലാണെന്നാണ് ജല കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. അച്ചന്‍കോവിലാറും അപകടനിലയ്ക്ക് മുകളില്‍ ഒഴുകികൊണ്ടിരിക്കുന്നതയാണ് ജാലകമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. തുമ്പമണ്‍ എന്ന പ്രദേശത്തുകൂടിയാണ് നദി അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 10.5 മീറ്റര്‍ ഉയരത്തിലാണ് നദി ഒഴുകുന്നത്. അപകടനിലയ്ക്ക് 0.50 മീറ്റര്‍ മുകളിലാണ് നദി ഒഴുകുന്നതെന്നും ജലകമ്മീഷന്‍ വ്യക്തമാക്കി.