ഗാസയിൽ 1000 ബോംബുകൾ വർഷിച്ച് ഇസ്രായേൽ; അതിർത്തിയിലെ ഹമാസ് തുരങ്കങ്ങൾ ലക്‌ഷ്യം വച്ചും ആക്രമണം
കഴിഞ്ഞ രാത്രിയിലുടനീളം ഗാസ മുനമ്പിൽ കടുത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് ആക്രമണത്തിന്റെ ആക്കം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ഗാസയുടെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ ഹെലികോപ്റ്ററുകൾ, ജെറ്റുകൾ, ഗൺ ബോട്ടുകൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ച് വ്യാഴാഴ്ച രാത്രി ആയിരത്തിലധികം ബോംബുകളും ഷെല്ലുകളുമായി സ്ഫോടനം നടത്തി. ‘മെട്രോ’ എന്ന് സൈന്യം പരാമർശിക്കുന്ന ഗാസ നഗരത്തിന് താഴെയുള്ള ഹമാസ് തുരങ്കങ്ങൾ നശിപ്പിക്കാനുള്ള അതിസങ്കേർണ്ണമായ പ്രവർത്തനമാണ് കഴിഞ്ഞ ദിവസം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.അതിർത്തിയിലാണ് സൈന്യം ആക്രമണങ്ങൾ നടത്തിയതെന്നും അതിർത്തി കടന്നിട്ടില്ലെന്നും ഒരു വക്താവറിയിച്ചു. 9000 സൈനികരെക്കൂടി സജ്ജരാക്കി ഗാസയുടെ അതിർത്തിയിൽ ഇസ്രായേൽ സൈന്യം വിന്യസിച്ചതോടെ അധിനിവേശത്തിന്റെ സാധ്യത വർദ്ധിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് പലസ്തീനികൾ അതിർത്തിയോട് ചേർന്ന് വീടുകൾ ഒഴിപ്പിക്കാൻ തുടങ്ങി. സൈന്യം അതിർത്തികടന്നാൽ അക്രമത്തിന്റെ കാഠിന്യം കൂടുകയും മരണസംഖ്യ കുതിച്ചുയരുകയും ചെയ്യും.