ഗാസയിൽ കൂട്ടക്കുരുതി തുടരുന്നു; കൊല്ലപ്പെട്ടത് 28 കുട്ടികള്‍ ഉള്‍പ്പെടെ 109 പേര്‍
ടെൽ അവീവ്: ഗാസക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 109 ആയി. 28 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടെ 109 പേരാണ് ഔദ്യോഗിക കണക്കുപ്രകാരം കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 600 ഓളം ഫലസ്തീനികള്‍ക്ക് പരിക്കേറ്റു.അതേസമയം, ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച ഇസ്രായേൽ അതിര്‍ത്തികളില്‍ വന്‍ സൈന്യത്തെയാണ് വിന്യസിച്ചിട്ടുള്ളത്.ഇപ്പോള്‍ വ്യോമാക്രണമാണ് നടക്കുന്നതെങ്കില്‍, കരമാര്‍ഗം നേരിട്ടുള്ള ആക്രമണത്തിനുള്ള പദ്ധതി ഇസ്രായേല്‍ സൈന്യം സര്‍ക്കാരിന് സമര്‍പ്പിക്കാനൊരുങ്ങുകയാണെന്ന് രാജ്യാന്തര മാധ്യമമായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.ഇതിനിടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലില്‍ ആഭ്യന്തര കലാപം രൂക്ഷമാകുകയാണ്. പലയിടങ്ങളിലും അറബ് വംശജരും ജൂതരും തമ്മില്‍ ഏറ്റുമുട്ടി. 2014നുശേഷം ഇസ്രായേൽ ഗസ്സക്കുമേൽ നടത്തുന്ന ഏറ്റവും കടുത്ത ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്.