Times Kerala

കോവിഡ്: സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

 
കോവിഡ്: സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പാലക്കാട്: സര്‍ക്കാര്‍ ഉത്തരവിന്റെയും ഹൈക്കോടതി നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നിരക്ക് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെടുന്ന വിധത്തില്‍ ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ഇവ പ്രദര്‍ശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ സര്‍ക്കാരിലും ഹൈക്കോടതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോവിഡ് 19 രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദേശം.

സൗകര്യമുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലെയും 50 % കിടക്കകള്‍, ഓക്‌സിജന്‍ സംവിധാനം എന്നിവ കോവിഡ് 19 രോഗികള്‍ക്ക് ഉറപ്പാക്കണം. തങ്കം, ക്രസന്റ്, സേവന, മദര്‍ കെയര്‍, വള്ളുവനാട് ആശുപത്രികള്‍ നിര്‍ദ്ദേശം ലഭിച്ചിട്ടും 50% കിടക്കകള്‍ ഉറപ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നാളെ (മെയ് 13) വൈകിട്ട് ആറിനകം നിര്‍ദേശം നടപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
കൂടാതെ പുതുശ്ശേരി ഈസ്റ്റിലെ പിംസ്, വാണിയംകുളം പി കെ ദാസ് ആശുപത്രികളില്‍ ഓക്‌സിജന്‍ ബെഡുകളുടെ എണ്ണം കുറവാണെന്നും ഇത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അപര്യാപ്തതകള്‍ ഉടന്‍ പരിഹരിച്ച് സര്‍ക്കാരും ഹൈക്കോടതിയും അനുശാസിച്ച പ്രകാരമുള്ള ചികിത്സാസൗകര്യങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തേണ്ടതാണെന്നും ഇതില്‍ വീഴ്ച വരുത്തുന്ന സ്വകാര്യ ആശുപത്രികള്‍ ക്കെതിരെ സര്‍ക്കാരിലേക്കും ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ കോവിഡ് 19 രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച സംവിധാനങ്ങള്‍ സമയബന്ധിതമായി ഉറപ്പു വരുത്തുന്നതിനും സ്വകാര്യ ആശുപത്രികളിലേക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ നിയോഗിച്ചതായും ആശുപത്രി അധികൃതരില്‍ നിന്നുള്ള അഭിപ്രായമോ നിസ്സഹരണമോ വീഴ്ചയോ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ സമയബന്ധിതമായി ജില്ലാ കലക്ടറെയോ അസിസ്റ്റന്റ് കളക്ടരെയോ ജില്ലാ മെഡിക്കല്‍ ഓഫീസരെയോ അറിയിക്കുന്നതാണെന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

യോഗത്തിലെ മറ്റു നിര്‍ദേശങ്ങള്‍

*സ്വകാര്യ ആശുപത്രികളില്‍ 50 % കിടക്കകള്‍ കോവിഡ് 19 രോഗികള്‍ക്കായി ഉറപ്പുവരുത്തുകയും കോവിഡ്19 ജാഗ്രതാ പോര്‍ട്ടലില്‍ സമയ ബന്ധിതമായി എന്‍ട്രി ചെയ്യുകയും വേണം. ഓരോ 4 മണിക്കൂര്‍ കൂടുമ്പോഴും എന്‍ട്രി അപ്‌ഡേറ്റ് ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.പി.എം.എസ്.യു വില്‍ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് നിര്‍ദ്ദേശിക്കുന്നത്. പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്ന എന്‍ട്രികളുടെ ഉത്തരവാദിത്വം ആശുപത്രി മേധാവി കള്‍ക്കായിരിക്കും.

* ആശുപത്രികളില്‍ ആവശ്യമായ ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തുകയും, ഓക്‌സിജന്‍ ആവശ്യമായി വരുമ്പോള്‍ ചുരുങ്ങിയത് അഞ്ച് മണിക്കൂര്‍ മുന്‍പ് കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും, ഓക്‌സിജന്‍ വാര്‍ റൂമില്‍ അറിയിക്കുകയും ചെയ്യണം. ചില ആശുപത്രികള്‍ ഓക്‌സിജന്‍ ലഭ്യത അവസാനിക്കുന്നതിനു തൊട്ടു മുന്‍പ് മാത്രമാണ് ആവശ്യകത രേഖപ്പെടുത്തുന്നത്. ഓക്‌സിജന്‍ പാഴാക്കാതെ ആവശ്യമായ രോഗികള്‍ക്ക് മാത്രം നല്‍കുന്നതിന് ശ്രദ്ധിക്കണം. ആശുപത്രികളിലെ ഓക്‌സിജന്‍ ലഭ്യത, ആവശ്യകത, സംഭരണം എന്നിവ സംബന്ധിച്ച് ഔദ്യോഗികമായി ഓഡിറ്റ് ഉണ്ടായിരിക്കും.കൂടാതെ ഓക്‌സിജന്‍ സംഭരിക്കുന്ന സജ്ജീകരണങ്ങള്‍ക്ക് ആവശ്യമായ അഗ്‌നിസുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണം.

*ഓക്‌സിജന്‍ നിറയ്ക്കുന്നതിന് കഞ്ചിക്കോട് ഐനോക്‌സ് എയര്‍ പ്രോഡക്റ്റ്‌സ്, വെങ്കിടേശ്വരാ എയര്‍ പ്രോഡക്റ്റ്‌സ്, പ്രീമിയര്‍ ഗ്യാസസ് എന്നിവിടങ്ങളില്‍ വാഹനവുമായി എത്തുന്ന ആശുപത്രി അധികൃതര്‍ സമയക്ലിപ്തത പാലിക്കണം. ഓക്‌സിജന്‍ നിറക്കുന്നതും, ആശുപത്രികളിലേക്ക് എത്തിക്കുന്നതും ഉള്‍പ്പെടെയുള്ള വിതരണ സംവിധാനത്തിന്റെ നിര്‍വ്വഹണ ചുമതല ആശുപത്രി അധികൃതര്‍ക്ക് മാത്രമായിരിക്കും.

*ഡി.പി.എം.എസ്.യു വില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന ഓക്‌സിജന്‍ സംവിധാനം ആവശ്യമുള്ള രോഗികളെ ഓക്‌സിജന്‍ ബെഡ്ഡില്‍ തന്നെയാണ് അഡ്മിറ്റ് ചെയ്യുന്നതെന്ന് ഉറപ്പാക്കണം. മറ്റ് രോഗികളെ ഓക്‌സിജന്‍ ബെഡുകളില്‍ അഡ്മിറ്റ് ചെയ്യാന്‍ പാടില്ല.

* ആശുപത്രികളില്‍ റെംഡസവീര്‍ മരുന്ന് ആവശ്യമെങ്കില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറെ നേരിട്ട് ബന്ധപ്പെട്ട് ലഭ്യത ഉറപ്പാക്കണം.

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി.റീത്ത, അസിസ്റ്റന്റ് കളക്ടര്‍ ഡോ.അശ്വതി ശ്രീനിവാസ്, ഡി.പി.എം.എസ്.യു നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story