ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേല്‍, എന്തിനും തയ്യാറെന്ന് ഹമാസ്; യുദ്ധഭീതിയിൽ ലോകം
ഹമാസും ഇസ്രായേല്‍ സേനയും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയിൽ ലോകം. അടുത്ത കാലത്തൊന്നുമില്ലാത്ത ആക്രമണ പരമ്പരകളാണ് ഹമാസും ഇസ്രായേല്‍ സൈന്യവും തമ്മില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്. 2014ലെ ആക്രമണത്തിന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ ഇത്ര വലിയ വ്യോമാക്രമണം ഗാസയിലേക്ക് നടത്തുന്നത്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. അക്ഷരാർത്ഥത്തിൽ സംഘർഷ മേഖലയെ ദുരന്തഭൂമിയായിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയമ്, സംഘർഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന് യുഎന്‍ മിഡില്‍ ഈസ്റ്റ് പ്രതിനിധിയും ആശങ്ക രേഖപ്പെടുത്തി. 43 പേര്‍ ഇതിനോടകം ഗാസയില്‍ കൊല്ലപ്പെട്ടതയാണ് റിപ്പോർട്ട്. ഇതില്‍ 13 കുട്ടികളും ഉള്‍പ്പെടുന്നു.1000 റോക്കറ്റുകളാണ് ഗാസ മുനമ്പില്‍ നിന്നും ഇസ്രായേലിന് നേരെ വന്നത്. റോക്കറ്റുകളെ ലക്ഷ്യ സ്ഥാനത്തെത്തുന്നതിനു മുമ്പ് തകര്‍ക്കുന്ന അയേണ്‍ ഡോം സംവിധാനമുള്ളത് കൊണ്ട് ഈ റോക്കറ്റുകളില്‍ പലതും തകര്‍ന്നു.ഇതിനാലാണ് വൻ അപായം ഒഴിവായത്.
ബുധനാഴ്ച പുലർച്ചവരെ നീണ്ട ചൊവ്വാഴ്ച രാത്രിയിലുണ്ടായ വ്യോമാക്രമണത്തിൽ ഗാസയിലെ ആൾതാമസമുള്ള 13 നില കെട്ടിടം നിലംപൊത്തി. ഇസ്രായേലിനെ നരകതുല്യമാക്കുമെന്നു ഹമാസ് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഇസ്രായേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെൽ അവീവിലേയ്ക്ക് ഹമാസ് പ്രത്യാക്രമണം നടത്തി. ഗാസയിൽ നിന്ന് നൂറ് കണക്കിന് റോക്കറ്റുകളാണ് ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനത്തിൽ പതിക്കുന്നത്. 10 കുട്ടികളുൾപ്പടെ 35 പലസ്തിൻകാർ ഗാസയിലും, ഇസ്രായേലിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളുൾപ്പടെ ഏഴുപേരും 16 സൈനികരും ഹമാസിൽ നിന്നുള്ള മിസൈലിനിരയായിട്ടുണ്ട്. ചൊവ്വാഴ്ച 60 ഉം 80 ഉം 50 ഉം വയസ്സുള്ള മൂന്ന് സ്ത്രീകളാണ് ഇസ്രായേലിൽ ചൊവ്വാഴ്ച മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ ലോഡ് നഗരത്തിലുണ്ടായ വൻ സംഘർഷത്തെ നിയന്ത്രിയ്ക്കാൻ മേയർ സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടു. പിന്നീട് പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു ലോഡ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹമാസ് പ്രതീക്ഷിക്കുന്നതിലും കഠിനമായ ആക്രമണം ഗാസയുടെ പ്രധാനയിടങ്ങളിൽ നടത്തുമെന്ന് പ്രധാന മന്ത്രി താക്കീത് നൽകി.ഇസ്രായേല്‍ ആക്രമണം തുടങ്ങിയിട്ടേ ഉള്ളൂവെന്നാണ് പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പ്രതികരിച്ചത്. ഹമാസ് നേതാവും ഇസ്മയില്‍ ഹിയയും സമാനമായി പ്രതികരിച്ചു. ഇസ്രായേലിന് ഇനിയും സംഘര്‍ഷത്തിനാണ് താല്‍പര്യമെങ്കില്‍ ഞങ്ങള്‍ അതിന് തയ്യാറാണ്. സംഘര്‍ഷം ഒഴിവാക്കനാണ് തീരുമാനമെങ്കില്‍ അതിനും തയ്യറാണെന്ന് ഹമാസ് നേതാവ് പറഞ്ഞു.