ബിജെപി അംഗത്വം പതിനഞ്ച് കോടിയായി ഉയര്‍ത്തണമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ബിജെപി അംഗത്വം പതിനഞ്ച് കോടിയായി ഉയര്‍ത്തണമെന്ന് ദില്ലിയില്‍ ഇന്ന് നടന്ന ഭാരവാഹി യോഗത്തില്‍ ദേശീയ അധ്യക്ഷനും കേന്ദ്ര അഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറഞ്ഞു. ജൂലായ് ആറിന് അംഗത്വ വിതരണത്തിനുള്ള പ്രചരണം ബിജെപി തുടങ്ങും.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 2024 ലക്ഷ്യം വച്ചാകണം ഇനിയുള്ള പ്രവർത്തനങ്ങളെന്നും ഭാരവാഹി യോഗത്തിൽ അമിത്ഷാ പറഞ്ഞു. ബിജെപി ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടേയും യോഗമാണ് ദില്ലിയില്‍ ചേര്‍ന്നത്.
കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടങ്ങളില്‍ തൃപ്തനാകില്ലെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. രാജ്യമാകെ അംഗത്വവിതരണത്തിനായി ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെട്ട അഞ്ചംഗ സമിതിക്ക് രൂപം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ തല്‍ക്കാലം പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് തുടരും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിന്ന് പാര്‍ട്ടിക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ബിജെപി ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തില്‍ അമിത് ഷാ പറഞ്ഞു.
മഹാരാഷ്ട്ര, ഹരിയാന ഉൾപ്പടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ അമിത്ഷാ തന്നെ നയിക്കും. സംഘടന തെരഞ്ഞെടുപ്പിന് ശേഷമേ ബിജെപിയിൽ നേതൃമാറ്റം ഉണ്ടാകൂ. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അംഗത്വവിതരണ തുടങ്ങും. നിലവിലെ 11 കോടി അംഗത്വം 14 കോടിയോളം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ശിവ്‍രാജ് സിങ് ചൗഹാന്‍ അധ്യക്ഷനായി രൂപീകരിച്ച അഞ്ചംഗസമിതിയില്‍ ശോഭ സുരേന്ദ്രന്‍ അംഗമാണ്.