തുടർച്ചയായി ഏഴ് തവണ മുന്നൂറ് കടന്ന് ഇംഗ്ലണ്ട്; സ്വന്തമാക്കിയത് ചരിത്രനേട്ടം
ബെംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ മുന്നൂറ് റൺസ് പിന്നിട്ടതോടെ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ തേടിയെത്തിയത് ചരിത്രനേട്ടം. ഏകദിനത്തിൽ തുടർച്ചയായി ഏറ്റവുമധികം മത്സരങ്ങൾ മുന്നൂറിലേറെ റൺസ് നേടിയ ടീമെന്ന നേട്ടമാണ് ലോകകപ്പ് ആതിഥേയരെ തേടിയെത്തിയത്.
ബെംഗ്ലാദേശിനെതിരെ ഇംഗ്ലണ്ട് മുന്നൂറിലേറെ റൺസ് നേടിയതോടെ തുടർച്ചയായി ഏഴാം മത്സരത്തിലാണ് ഇംഗ്ലണ്ട് ഈ നേട്ടം കൈവരിക്കുന്നത്. 2007-ൽ തുടർച്ചയായി ആറ് മത്സരങ്ങളിൽ മുന്നൂറ് കടന്ന ഓസ്ട്രേലിയയുടെ റെക്കോർഡാണ് ഇപ്പോൾ ഇംഗ്ലണ്ട് മറികടന്നത്. മെയിൽ നടന്ന പാകിസ്ഥാൻ പരമ്പരയിലെ രണ്ടാം മത്സരം മുതലാണ് ഇംഗ്ലണ്ടിന്റെ റൺവേട്ട.
പരമ്പരയിലെ നാല് മത്സരങ്ങളിലും 340-ലേറെ റൺസ് ഇംഗ്ലണ്ട് സ്കോർ ചെയ്തു. തുടർന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കെക്കെതിരെ 311 റൺസ് നേടി. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ 334. ഇപ്പോഴിതാ ബെംഗ്ലാദേശിനെതിരെ 386 റൺസും.