ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രിഫറൻഷ്യൽ അലോട്ട്മെന്റിലൂടെ 162 കോടി രൂപ സമാഹരിച്ചു
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 162 കോടി രൂപ ഓഹരികളായി സമാഹരിച്ചു .എച്ച്‌എൻഐ വിഭാഗത്തിലെ നിലവിലുള്ള ചില നിക്ഷേപകർ ഉൾപ്പെടെ ഒരു ഓഹരിക്ക് 75 രൂപ തോതിൽ മൊത്തം 2.18 കോടി ഷെയറുകൾ മുൻഗണനയായി അനുവദിച്ചു. 2020 സെപ്റ്റംബർ 30 ലെ ബുക്ക് വാല്യൂ അനുസരിച്ച് പോസ്റ്റ് ഇഷ്യുവിന്റെ 2.45 മടങ്ങും പ്രീ-ഇഷ്യുവിന്റെ 2.64 മടങ്ങുമാണ് ഷെയറുകളുടെ വില.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിശ്ചയിച്ചിരുന്ന ഐപിഒ മാറ്റിവയ്ക്കാൻ തീരുമാനിച്ചതായും സമാഹരിച്ച അധിക മൂലധനം, മൂലധന പര്യാപ്തതയെ ഏകദേശം 250 ബേസിസ് പോയിൻറുകൾ ശക്തിപ്പെടുത്തുകയും 2022 സാമ്പത്തിക വർഷത്തേക്കുള്ള തങ്ങളുടെ വളർച്ചാ പദ്ധതിയെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സിഇഓ കെ. പോൾ തോമസ് അറിയിച്ചു. ഈ ദുഷ്കരമായ സമയങ്ങളിൽ ഞങ്ങളുടെ നിക്ഷേപകർ കാണിക്കുന്ന അനുകൂലമായ പ്രതികരണം വലിയ ലക്ഷ്യങ്ങൾ നേടാനുള്ള കരുത്തു പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വെല്ലുവിളി നിറഞ്ഞ സമയത്തും ബാങ്കിന് മികച്ച വളർച്ച രേഖപ്പെടുത്താൻ സാധിച്ചു. 2021 സാമ്പത്തിക വർഷത്തിൽ മൊത്ത ബിസിനസിൽ ബാങ്ക് 25.86 ശതമാനം വളർച്ച നേടി.2021 മാർച്ച് 31 ലെ കണക്കനുസരിച്ച് മൊത്തം നിക്ഷേപത്തിൽ 28.04 ശതമാനം വർധനവാണ് ബാങ്ക് രേഖപ്പെടുത്തിയത്. അഡ്വാൻസ് 8413 കോടി രൂപ കടന്ന് 23.61 ശതമാനം വളർച്ച നേടാൻ സാധിച്ചു.കൂടാതെ മൊത്തം ബിസിനസ്സ് 17,412 കോടി രൂപ പിന്നിട്ടു , മുൻവർഷം ഇത് 13,835 കോടി രൂപയായിരുന്നു. കൂടാതെ ബാങ്ക് സ്വീകരിച്ച നടപടികളുടെ ഫലമായി സി എ സ് എ യുടെ വളർച്ച 82 ശതമാനമായി.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 96 പുതിയഔട്ട് ലെറ്റുകളും ബാങ്ക് തുറന്നു. അതോടെ മൊത്തം ശാഖകളുടെ എണ്ണം 550 ആയി. നിലവിൽ, 19 സംസ്ഥാനങ്ങളിലും ഇന്ത്യയിലെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സാന്നിധ്യമറിയിച്ചു കഴിഞ്ഞു .