ഉപേക്ഷിച്ച ഫോണിൽ നിന്നും സ്വകാര്യ ചിത്രങ്ങൾ കിട്ടി, ഒന്നരകോടി തന്നില്ലെങ്കിൽ ചിത്രങ്ങൾ പുറത്ത് വീടും; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ 4 യുവാക്കൾ അറസ്റ്റിൽ
ചാലക്കുടി: വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒന്നര കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ 4 യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ നെല്ലിമൂട് ആദിയന്നൂർ വില്ലേജിൽ പൂതംകോട് സ്വദേശികളായ അനുരാജ് (25), പുളിമൂട് മഞ്‌ജു നിവാസിൽ അനന്തു ജയകുമാർ (24), കാട്ടാക്കട കൊളത്തുമ്മൽ കിഴക്കേക്കര ഗോകുൽ ജി. നായർ (23), തിരുമല ലക്ഷ്മിനഗർ ജികെ നിവാസിൽ വിശ്വലാൽ (23) എന്നിവരാണു അറസ്റ്റിലായത്. ലോക്ഡൗണിനിടയിൽ നഗരത്തിലെ പ്രമുഖ വ്യാപാരിയുടെ ഫോണിലേക്കു വന്ന അജ്‌ഞാത കോളിലാണ് സംഭവങ്ങളുടെ തുടക്കം. ഉപേക്ഷിച്ച ഫോണിൽ നിന്നു ലഭിച്ച ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യ ചിത്രങ്ങൾ കയ്യിലുണ്ടെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും പണം ആവിശ്യപെടുകയുമായിരുന്നു. പ്രതി പറഞ്ഞതനുസരിച്ച് അക്കൗണ്ടിലേക്ക് വ്യാപാരി കാൽലക്ഷം രൂപയോളം അയച്ചു കൊടുക്കുകയും ചെയ്തു. അതേസമയം, പ്രതി വീണ്ടും ഒന്നരക്കോടി ആവശ്യപ്പെട്ട് ഭീഷണി പ്പെടുത്തിയപ്പോഴാണ് വ്യാപാരി പൊലീസിൽ പരാതിപ്പെടുന്നത്. സംഭവത്തെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവ് വിളിച്ചിരുന്നത് 70 വയസ്സുളള ആന്ധ്രാ സ്വദേശിയുടെ നഷ്ടപ്പെട്ട നമ്പറിൽ നിന്നാണെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ പുലർച്ചെ കന്യാകുമാരി ജില്ലയിലെ ചിന്നത്തുറൈയിൽ നിന്നാണ് തിരുവനന്തപുരം സ്വദേശികളായ 4 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.ഡിവൈഎസ്പി കെ.എം. ജിജിമോൻ, ഇൻസ്പെക്ടർ എസ്എച്ച്ഒമാരായ സൈജു കെ. പോൾ, ബി.കെ. അരുൺ, എസ്ഐമാരായ എം.എസ്. ഷാജൻ, സജി വർഗീസ്, ക്രൈം സ്ക്വാഡ് എസ്ഐ ജിനുമോൻ തച്ചേത്ത്, തുടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.