Times Kerala

ആ തൂങ്ങിക്കിടക്കുന്ന ഷാള്‍ എന്റെ മുന്നില്‍ നിരവധി കാരണങ്ങള്‍ നിരത്തുകയാണ്. പിടഞ്ഞു തീര്‍ന്ന ചലനങ്ങള്‍ക്കു മുമ്പ്, ആ പാവം പെണ്‍കുട്ടി കടന്നുപോയ സംഘര്‍ഷങ്ങളുടെ ചിത്രം വരച്ചിടുകയാണ്; കുറിപ്പ്

 
ആ തൂങ്ങിക്കിടക്കുന്ന ഷാള്‍ എന്റെ മുന്നില്‍ നിരവധി കാരണങ്ങള്‍ നിരത്തുകയാണ്. പിടഞ്ഞു തീര്‍ന്ന ചലനങ്ങള്‍ക്കു മുമ്പ്, ആ പാവം പെണ്‍കുട്ടി കടന്നുപോയ സംഘര്‍ഷങ്ങളുടെ ചിത്രം വരച്ചിടുകയാണ്; കുറിപ്പ്

ബാങ്ക് മാനേജര്‍ ആയ യുവതി ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച വാർത്ത ഏവരെയും ഞെട്ടിച്ചതാണ് . കാനറ ബാങ്കിന്റെ കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയില്‍ മാനേജര്‍ ആയി ജോലി ചെയ്തിരുന്ന സ്വപ്‌നയാണ് മരിച്ചത്. ഇപ്പോള്‍ സംഭവത്തില്‍ പാര്‍വതി സി എന്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

ഇത് നടുക്കുന്ന വാര്‍ത്തയാണ്. മൂന്നു വ്യാഴവട്ടത്തിലേറെ ഞാന്‍ ജോലി ചെയ്ത കനറാ ബാങ്കില്‍, ഈ കേരളത്തില്‍, ബാങ്കിനകത്ത് വെച്ച്, എന്റെ മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടി ജീവിതത്തിന് പൂര്‍ണ വിരാമമിട്ട് കടന്നുപോയിരിക്കുന്നു. കാരണങ്ങള്‍ അറിവായിട്ടില്ല. പക്ഷേ, ആ തൂങ്ങിക്കിടക്കുന്ന ഷാള്‍ എന്റെ മുന്നില്‍ നിരവധി കാരണങ്ങള്‍ നിരത്തുകയാണ്. പിടഞ്ഞു തീര്‍ന്ന ചലനങ്ങള്‍ക്കു മുമ്പ്, ആ പാവം പെണ്‍കുട്ടി കടന്നുപോയ സംഘര്‍ഷങ്ങളുടെ ചിത്രം വരച്ചിടുകയാണ്.

ബാങ്കിംഗ് മേഖല അപകട മേഖലയാകുകയാണ് എന്ന സത്യം ഇന്നോ ഇന്നലെയോ അല്ല പറഞ്ഞു തുടങ്ങിയത്. പുത്തന്‍ വാണിജ്യ തന്ത്രങ്ങള്‍ മിനയുന്ന ബാങ്കുകള്‍ അതിനകത്ത് എരിഞ്ഞു തീരുന്ന ജീവിതങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നില്ല. അവര്‍ മനുഷ്യരാണെന്ന ചിന്തയുമില്ല. ലാഭം, ലാഭം, ആര്‍ക്കോ വേണ്ടി പിന്നെയും പിന്നെയും ലാഭം; ടാര്‍ഗററ്, ടാര്‍ഗററ്, എന്തിനുമേതിനും ടാര്‍ഗറ്റ്. ഞാനും നിങ്ങളും പഠിച്ച, ബാങ്കിംഗ് തത്വങ്ങള്‍ കാറ്റില്‍ പറത്തി, കരാള നൃത്തം തുടരുകയാണ് ശാഖകള്‍. നിറമുള്ള നിരവധി സ്വപ്നങ്ങളുടെ ചെപ്പു കിലുക്കിക്കൊണ്ടാണ് ഈ മേഖലയിലേക്ക്, കൊച്ചു പെണ്‍കുട്ടികള്‍ പ്രൊബേഷണറി ഓഫീസര്‍മാരായി വരുന്നത്. ഈയടുത്തകാലത്ത് പുതിയ ഓഫീസര്‍മാരായി വന്നതിലേറെയും പെണ്‍കുട്ടികളുമാണ്. നല്ല അന്തരീക്ഷം, നിറവും മണവും കുളിരും നിറഞ്ഞ ജോലി സ്ഥലം, കൈനിറയെ എന്ന് പറയാനാകില്ലെങ്കിലും മോശമല്ലാത്ത വരുമാനം, അതിലുപരി സ്ഥിരതയുള്ള ജോലി എന്ന സങ്കല്പം, ഓഫീസര്‍ മാനേജര്‍ എന്നൊക്കെയുള്ള മധ്യവര്‍ഗ, അരാഷ്ട്രീയ മസ്തിഷ്‌ക്കങ്ങളില്‍ നിറയുന്ന അധികാരമുദ്രകള്‍; പെണ്‍കുട്ടികളെ ആകര്‍ഷിക്കാനിതൊക്കെത്തന്നെ ധാരാളം !

ഇതിനകത്ത് വന്ന് പെട്ടു പോകുമ്പഴാണ് ഇത് എപ്പോള്‍ വേണമെങ്കിലും വന്യമൃഗങ്ങള്‍ ആക്രമിച്ചേക്കാവുന്ന വനപാതയാണെന്നറിയുന്നത്. അവരിലേല്‍പിക്കുന്ന അനന്തമായ ജോലി ഭാരങ്ങളില്‍ നിന്നൂരി പ്പോകാനാകാതെ കുഴഞ്ഞു പോകുകയാണ് പിന്നീടവര്‍. അതിജീവിക്കാനാകാതെ അനുദിനമവര്‍ പിടഞ്ഞു തീരുകയാണ്. നിങ്ങളും ഞാനുമൊക്കെ പഠിച്ചിറങ്ങിയ, അതിസാധാരണമായ, നിരന്തരം സംവാദങ്ങളും ചിലപ്പോഴൊക്കെ സംഘട്ടനങ്ങളും സര്‍വ്വസാധാരണമായ, രാഷ്ട്രീയവും കലാപവും പ്രണയവും സൗഹൃദവും ചര്‍ച്ചകളും വിയോജിപ്പുകളും കലയും സംഗീതവും സാഹിത്യവുമൊക്കെ ഇഴപിരിയാനാകാതെ ചേര്‍ന്നു കിടക്കുന്ന, കാഫ്കയും കമ്മുവും ബ്രെഹ്റ്റും പാവ്‌ലോ നെരൂദയും ചുള്ളിക്കാടും കടമ്മനിട്ടയും ചുവപ്പിലും കറുപ്പിലും തൂണിലും ചുമരുകളിലും നിറഞ്ഞു കിടക്കുന്ന കലാലയ ചുറ്റുപാടുകളില്‍ നിന്ന് വരുന്നവരുമല്ല ഇവരൊന്നും.

വളരുന്നത്, പഠിക്കുന്നത് ഒക്കെ അരാഷ്ടീയ ചുറ്റുപാടുകളില്‍; പ്രതികരിക്കാനാകാതെ പോകുന്നത് സ്വാഭാവികം! പറ്റില്ല, കഴിയില്ല എന്ന് പറയാന്‍ കെല്പു കുറഞ്ഞവരാണവര്‍. ഒന്നോ രണ്ടോ പേര്‍ തയ്യാറായാല്‍ തന്നെ അവരൊറ്റപ്പെടുകയാണ്. ഒരു കാര്യം പറയാതെ വയ്യ! ചേര്‍ത്തുപിടിക്കേണ്ട, ആത്മവിശ്വാസം പകരേണ്ട , സംഘടന പോലും ഇവര്‍ക്കന്യമാവുകയാണ്. മൃഗീയ ഭൂരിപക്ഷമുള്ള സംഘടനയില്‍ അംഗമാകുന്നു എന്നതിനപ്പുറത്ത് എന്ത് വര്‍ഗ ബോധമാണ് ഇവരില്‍ ഊട്ടിയുറപ്പിക്കപ്പെടുന്നത്? അങ്ങനെയൊരു ശ്രമമെങ്കിലും നടക്കുന്നുണ്ടോ? ഉണ്ടെന്ന്,എനിക്ക് തോന്നിയിട്ടില്ല പക്ഷെ! നിര്‍ത്തുകയാണ്.

പക്ഷെ ഇതങ്ങനെ ഒററപ്പെട്ട, നിസ്സാരമായ ഒരു അന്ത്യമായി കാണാന്‍ അനുവദിച്ചു കൂടാ. ഇത് ഒരു കുരുതി കൊടുക്കലാണ്. നിസ്സഹായരായ, നിശ്ശബ്ദരായ പെണ്‍കുട്ടികളെ വാറോലകളിലും സിംഹഗര്‍ജ്ജനങ്ങളിലും ഭയപ്പെടുത്തി വരുതിക്ക് നിര്‍ത്താമെന്ന ബാങ്ക് മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ കണക്കു ചോദിച്ചേ മതിയാകൂ. അതിന് ആ സംഘടന തയ്യാറായേ മതിയാകൂ. ബാങ്കിനകത്ത്, ഉലഞ്ഞാടി നില്‍ക്കുന്ന, ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല, ആകരുത് ! അതൊരു ചോദ്യമാകണം; ഒന്നല്ല ഒരു നൂറ് ചോദ്യ ശരങ്ങള്‍ ഉയരണം, ഉയര്‍ത്തണം ! ധ്വംസനങ്ങളും ധാര്‍ഷ്ട്യങ്ങളും ശാസനകളും നിശ്ശബ്ദയാക്കിയ പ്രിയപ്പെട്ട മകളേ, നിന്നെ നിര്‍ബന്ധയാക്കിയ വേര്‍പാടില്‍, കണ്ണീരോടെ അഞ്ജലികള്‍ തീര്‍ക്കട്ടെ!

Related Topics

Share this story