ഉക്രൈൻ അതിർത്തിയിൽ പ്രതിരോധം കടുപ്പിച്ച് റഷ്യ ; കരിങ്കടലിലേയ്ക്ക് യുദ്ധക്കപ്പലുകളയക്കാനൊരുങ്ങി യു എസ്
ഉക്രൈൻ അതിർത്തിയിൽ യുദ്ധ ടാങ്കുകളും പീരങ്കികളും ട്രക്കുകളും അണിനിരത്തി റഷ്യ. സാറ്റലൈറ്റ് ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. അതിർത്തിയിലുള്ള ഡോൺബാസ് എന്ന സ്ഥലത്തെച്ചൊല്ലി റഷ്യയും ഉക്രൈനും തമ്മിൽ 2014 മുതൽ തർക്കം നിലനിൽക്കുന്നതിനാൽ, റഷ്യയുടെ ഈ നീക്കം ഏതു സമയവും ഒരു യുദ്ധത്തിന് വഴിയൊരുക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കരിങ്കടലിലേക്ക് രണ്ടു യുദ്ധക്കപ്പലുകൾ അമേരിക്ക അയയ്ക്കുമെന്നതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. തുർക്കിയിലെ ബോസ്ഫറസ് കടലിടുക്കിലൂടെ ഏപ്രിൽ 14, 15 തിയ്യതികളിൽ യുദ്ധക്കപ്പലുകളെ കടത്തിവിടാനുള്ള അനുമതി യു എസ് നേടിയിട്ടുണ്ട്. റഷ്യ യുദ്ധം തുടങ്ങില്ലെന്നും എന്നാൽ ഉക്രൈനിൽ നിന്നൊരു പ്രകോപനമുണ്ടായാൽ കാലിലല്ല, മുഖത്തായിരിക്കും പ്രഹരമേൽക്കുക എന്നാണ് റഷ്യയുടെ പ്രസിഡന്റ് ഭരണകൂടത്തിന്റെ ഡെപ്യൂട്ടി ഹെഡ് ദിമിത്രി കൊസാക്ക് പറഞ്ഞത്. ഉക്രൈനിൽ നിന്നും എന്തെങ്കിലും ആക്രമണമുണ്ടായാൽ പിന്നീട് ഉക്രൈന്റെ നാശത്തിന്റെ തുടക്കമായിരിക്കുമെന്നാണ് പുതിന്റെ ഉന്നത സഹായികളിലൊരാൾ സൂചിപ്പിച്ചത്. ഉക്രൈനിന്റെ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി വ്യാഴാഴ്ച അതിർത്തി സന്ദർശിക്കാൻ എത്തിയത് സുരക്ഷാ കവചവും ഹെൽമെറ്റും ധരിച്ചാണ്.