ഭാര്യയെയും ആറു വയസുള്ള മകനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഭാര്യയേയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഛത്തീസ്‌ഗഡ് സ്വദേശി പിടിയിൽ. കുശാൽ സിംഗ് മറാബിയാണ് പോത്തൻകോട് പൊലീസ് പിടിയിലായത്. തിരുവനന്തപുരം പോത്തൻകോട് പുലൻ തുറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് പ്രതി ഭാര്യ സീതാഭായി (26), ഗുരുതര പരിക്കേറ്റ മകൻ അരുൺ സിങ് (6) എന്നിവരെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇരുവരെയും പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൽ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.പൂലന്തറയിലെ വാടക വീട്ടിൽ ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയേയും മകനെയും ഗുരുതരമായി മർദിച്ച ശേഷമാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇരുവർക്കും തലക്ക് വെട്ടേറ്റിണ്ട്.ഛത്തീസ്ഗഡ് ബിലാസ്പൂർ ജില്ലയിൽ ബൻജോർക ഖോടരി സ്വദേശികളായ കുടുംബം ഏതാനും ദിവസംമുമ്പാണ് പൂലന്തറയിൽ വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്.