എവറസ്റ്റ് കൊടുമുടിയിലേക്കുള്ള വഴി ശുചീകരണം നടത്തിയപ്പോള്‍ കിട്ടിയത് 11 ടൺ മാലിന്യവും നാല് മൃതശരീരവും
കാഠ്മണ്ടു: എവറസ്റ്റ് കൊടുമുടിയിലേക്കുള്ള വഴി ശുചീകരണം നടത്തിയപ്പോള്‍ കിട്ടിയത് 11 ടൺ മാലിന്യവും നാല് മൃതശരീരവും. നേപ്പാൾ സക്കാരിന്റെ നിദ്ദേശത്തോടെ എവറസ്റ്റിന്റെ ബേസ് ക്യാംപിനോട് ചേര്‍ന്ന് താമസിക്കുന്നവരുടെ ശ്രമഫലമായാണ് ശുചീകരണം നടത്തിയത്.
11 ടൺ മാലിന്യവും നാല് മൃതശരീരങ്ങളുമാണ് ഇവര്‍ മഞ്ഞുമല നിരകളിൽ നിന്നും താഴേക്ക് എത്തിച്ചത്. കൊടുമുടിയിലേക്കുള്ള വഴി നീളെ മനുഷ്യ വിസര്‍ജ്യവും ഉപേക്ഷിച്ച ഓക്സിജൻ കുപ്പികളും കീറിയ ടെന്റുകളും കയറുകളും പൊട്ടിയ ഏണികളും കാനുകളുമാണെന്ന് പര്‍വ്വതരാഹോകര്‍ പരാതിപ്പെട്ടിരുന്നു. ഈ മാലിന്യത്തിന് പുറമെ ഇതുവരെ എവറസ്റ്റ് കീഴടക്കാൻ പോയി പാതിവഴിയിൽ മരിക്കുകയും വീണ്ടെടുക്കാൻ സാധിക്കാത്തതുമായ 300 പേരുടെ മൃതദേഹങ്ങളും ഈ മലനിരയിലുണ്ട്. ഇതോടൊപ്പം കണ്ടെത്തിയ നാല് മൃതദേഹങ്ങൾ ആരുടേതൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബേസ് ക്യാംപിന്റെ മുകൾ ഭാഗത്ത് നിന്ന് അഞ്ച് ടണ്ണോളം മാലിന്യങ്ങളും കീഴ് ഭാഗത്ത് നിന്ന് ആറ് ടണ്ണോളം മാലിന്യവുമാണ് കണ്ടെടുത്തത്.