ബ്യൂട്ടിപാർലറിലെത്തിയത് ഹെന്ന ട്രീറ്റ്മെന്റിനായി, വയറുവേദന അഭിനയിച്ച ശേഷം കുടിക്കാൻ വെള്ളം ചോദിച്ചു; സ്വര്‍ണവും പണവും കവർന്നു; യുവതി അഞ്ചു മാസങ്ങൾക്ക് ശേഷം പിടിയിൽ
കോഴിക്കോട്: സഹേലി ബ്യൂട്ടി പാർലറിൽ നിന്നു 60,000 രൂപയും 5 പവൻ ആഭരണവും കവർന്ന കേസിൽ അഞ്ച് മാസത്തിനു ശേഷം പ്രതി പിടിയിൽ .കടലുണ്ടി അമ്പാളി വീട്ടിൽ അഞ്ജന (23) നെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബർ ഇരുപത്തിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഹെന്ന ട്രീറ്റ്മെന്റിനായി ബ്യൂട്ടിപാർലറിലെത്തിയ ശേഷം യുവതി, ബ്യൂട്ടിഷ്യന്റെ ശ്രദ്ധ തിരിക്കാൻ വയറുവേദന അഭിനയിക്കുകയും, കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ജീവനക്കാരി വെള്ളമെടുത്ത് വരുമ്പോഴേക്കും ബാഗിൽ സൂക്ഷിച്ച സ്വർണവും പണവും യുവതി അടിച്ചുമാറ്റിയിരുന്നു. പൊലീസ് നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നടക്കാവ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു നിന്നാണ് അഞ്ജനയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ നഗരത്തിലെ വിവിധ ബ്യൂട്ടി പാർലറുകളിലും മോഷണം നടത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.ചേവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വി.വിജയകുമാർ, എസ്ഐ എൻ.അജീഷ് കുമാർ, സീനിയർ സിപിഒ രാജീവ് കുമാർ പാലത്ത്, വി.ജി.മഞ്ജു വിജി, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം.ഷാലു, എ.പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, പി.ശ്രീജിത്ത്, പി.ടി.ഷഹീർ, എ.വി.സുമേഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.