Times Kerala

‘അറപ്പ് തോന്നുന്ന ഒരുവന്റെ ശരീര ശ്രവങ്ങളുടെ ഗന്ധവും പേറി ഒരു ജന്മം മുഴുവന്‍ പുകഞ്ഞു ജീവിക്കേണ്ടി വരുന്നതിന്റെ വേദന മനസിലാക്കാന്‍ ഇവിടെ നിയമങ്ങളില്ല’ യുവതിയുടെ കുറിപ്പ്

 
‘അറപ്പ് തോന്നുന്ന ഒരുവന്റെ ശരീര ശ്രവങ്ങളുടെ ഗന്ധവും പേറി ഒരു ജന്മം മുഴുവന്‍ പുകഞ്ഞു ജീവിക്കേണ്ടി വരുന്നതിന്റെ വേദന മനസിലാക്കാന്‍ ഇവിടെ നിയമങ്ങളില്ല’ യുവതിയുടെ കുറിപ്പ്

സ്ത്രീകള്‍ ഒരു മനുഷ്യായുസില്‍ അനുഭവിക്കേണ്ടി വരുന്ന വേദനകളെയും കഷ്ടപ്പാടുകളെയും കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെയ്ക്കുകയാണ് ജസ്‌ന പ്രവീണ്‍ എന്ന യുവതി.

ജസ്‌നയുടെ കുറിപ്പ് ,

ഒരു സ്ത്രീയുടെ ജന്മലക്ഷ്യം വിവാഹിതയാകുക എന്നതാണ്. പേരിനെങ്കിലും ഒരു ഭര്‍ത്താവുണ്ടായിരിക്കുക എന്നതാണ് പരമപ്രധാനം.. അവളുടെ ശരീരത്തില്‍ അവള്‍ക്കങ്ങനെ പ്രത്യേകിച്ച് അധികാരമൊന്നുമില്ല. ആരാണോ കീഴ്‌പ്പെടുത്തുന്നത് അവനവകാശപ്പെട്ടതാണ് അവളുടെ ശരീരം. പണ്ടു ക്ലാസ്സിലൊരു അധ്യാപകന്‍ പറഞ്ഞതോര്‍ക്കുന്നു. നാട്ടിലെ പൂവന്മാര്‍ക്കൊരു വിചാരമുണ്ട്. എല്ലാ പിടകളും അവന്റെയാണെന്ന്.
അതാണ് നമ്മുടെ സംസ്‌കാരം. അതുകൊണ്ടാണല്ലോ ഭര്‍ത്താവ് മരിച്ചാല്‍ പിന്നെ സ്ത്രീക്ക് ജീവിക്കാന്‍ അവകാശമില്ലാതിരുന്നത് ഒരു കാലത്ത്. ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീ എന്നത് ഒരു ശരീരം മാത്രമാണ്. പുരുഷന് പ്രാപിക്കാന്‍ മാത്രമുള്ള ഒരു വസ്തു. അതിനാലെ അവള്‍ കളങ്കപ്പെടുന്നു. ശ്രേഷ്ഠനായ അവന്‍ ഒരു താലി അണിയിച്ചാല്‍ അവളുടെ കളങ്കം കഴുകപ്പെടും.

നമ്മുടെ നാട്ടിലെ സമുന്നത നീതിപീഠം പോലും ഇങ്ങനെ വിശ്വസിക്കുമ്പോള്‍, ആരോടാണ് സ്ത്രീ തനിക്കു വേണ്ടി തന്നെ വാദിക്കുന്നത്? അവള്‍ക് വിമോചനം വേണ്ടത് എന്തില്‍ നിന്നാണ്? കോടതിയെ വിമര്‍ശിച്ചാല്‍ കോടതിയലക്ഷ്യം ആകും. അതായത്, വിമര്‍ശനങ്ങള്‍ക്കു അതീതമായ, തെറ്റ് പറ്റില്ലെന്നുറപ്പുള്ള ഇടത്ത് നിന്നാണ് ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യാമോ എന്ന് വേട്ടക്കാരനോട് ജഡ്ജി ചോദിക്കുന്നത്.

ഒരിക്കലല്ല, ഒരു കാലഘട്ടം മുഴുവന്‍ പ്രായപൂര്‍ത്തിയാകാത്ത അവളെ ശാരീരികമായി ഉപയോഗിച്ചിരുന്നിട്ടും അയാള്‍ക്ക് വേണ്ടിയാണു സെഷന്‍സ് കോടതി പോലും സംസാരിച്ചത്.. ‘അവള്‍ കുട്ടിയല്ല, അവള്‍ക്കു ഗര്‍ഭനിരോധനാ മാര്‍ഗങ്ങളെക്കുറിച്ചറിയാം, അതുകൊണ്ടാണല്ലോ അയാള്‍ അവ ഉപയോഗിച്ചിരുന്നു എന്നവള്‍ മൊഴി കൊടുത്തത്.. അവള്‍ക്കു പ്രായത്തില്‍ കവിഞ്ഞ ശാരീരിക വളര്‍ച്ച ഉണ്ടായിരുന്നു’ എന്നൊക്കെയാണ് ആദ്യവിധി എന്ന് കേട്ടപ്പോള്‍ വലിയ ഞെട്ടലൊന്നും ഉണ്ടായില്ല. ഇതിനു ശേഷം മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുന്ന അയാളുടെ സര്‍ക്കാര്‍ ജോലി നഷ്ടമായെക്കും ശിക്ഷിക്കപ്പെട്ടാല്‍ എന്നതാണ് അയാളുടെ ഭാഗത്തെ ന്യായം.. എന്തിനാണ് ഞെട്ടുന്നത്? ഇങ്ങനെയൊക്കെയേ നടക്കൂ.. ഇത് ഭാരതമാണ്..

അറപ്പ് തോന്നുന്ന ഒരുവന്റെ ശരീര ശ്രവങ്ങളുടെ ഗന്ധവും പേറി ഒരു ജന്മം മുഴുവന്‍ പുകഞ്ഞു ജീവിക്കേണ്ടി വരുന്നതിന്റെ വേദന മനസിലാക്കാന്‍ ഇവിടെ നിയമങ്ങളില്ല. ബലാത്സംഗം ചെയ്തവന് വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കാന്‍ വേണ്ടി അവനെത്തന്നെ വിവാഹം ചെയ്യേണ്ടി വരുന്ന ആ ശരീരത്തിനുള്ളില്‍ അവള്‍ക്കൊരു മനസ്സുണ്ടെന്നു തിരിച്ചറിയാന്‍ ലിംഗം കൊണ്ട് മാത്രം ചിന്തിക്കുന്ന നമ്മുടെ പുരുഷപ്രമാണിമാര്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല. വിദ്യാഭ്യാസമൊന്നും വിവേകത്തിനും തിരിച്ചറിവിനും ഒരു മാനദണ്ഡവും അല്ല എന്ന് നമ്മളെന്നെ അറിഞ്ഞവരാണ്..
ഇഷ്ടമില്ലാതെ ശരീരത്തില്‍ തൊടുന്നവനെ കൊന്നിട്ട് ജയിലില്‍ കിടക്കുന്നതാണ് അവന്റെ കൂടെ ജീവിക്കേണ്ടി വരുന്നതിനേക്കാള്‍ ഒരു പെണ്ണിന് മെച്ചം.. അന്തസ്സുള്ള ഒരു ക്രൈം ആണത്.. എന്നാപ്പിന്നെ ഇനി ആ വഴിക്കു പോകാം… നീതി സ്വയം നടപ്പാക്കാം… അത് ലഭിക്കുന്നില്ലയെങ്കില്‍…

Related Topics

Share this story