“ഞാൻ ബന്ദിയാക്കപ്പെട്ടവൾ “, ദുബായ് രാജകുമാരിയുടെ വീഡിയോ പുറത്ത്; സ്വന്തം മകളെ “വില്ല ജയിലിൽ” അടച്ച് ദുബായ് ഭരണാധികാരി
തന്റെ പിതാവിനാൽ ബന്ദിയാക്കാപെട്ട വിവരം പുറം ലോകത്തെ അറിയിച്ച്, ദുബായ് ഭരണാധികാരിയുടെ മകൾ ലത്തീഫ അൽ മക്തൂം രാജകുമാരി. “മെയിൽ ഓൺലൈൻ ” ന് അയച്ച വിഡിയോയിലൂടെയാണ് ഈ വെളിപ്പെടുത്തൽ. ഇതിൽ പറയുന്നതനുസരിച്ച്, ദുബായിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ, രാജകുമാരിയെ, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂമിന്റെ സഹായികൾ തട്ടിക്കൊണ്ടുവന്ന് ജയിൽ സമാനമായ വില്ലയിൽ തടവിലാക്കിയിരിക്കുകയാണ്. ഇനി ലത്തീഫ സൂര്യവെളിച്ചം കാണില്ലെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. 2018 ലാണ് ബന്ദിയാക്കപ്പെട്ടത്. മൂന്നു വർഷങ്ങൾക്കു ശേഷം ആദ്യമായി 2021, ഫെബ്രുവരി 16 നാണ് 34 കാരിയായ ലത്തീഫ, തന്റെ ആസൂത്രിതമായ നാടുവിടലിനെക്കുറിച്ചും പാതിവഴിയിൽ വച്ച് പിടിക്കപ്പെട്ട് ബന്ദിയാക്കപ്പെട്ടതിനെക്കുറിച്ചുമുള്ള വിശദമായ വീഡിയോ പുറത്തുവിടുന്നത്. ലത്തീഫയെ പാർപ്പിച്ചിട്ടുള്ള വില്ലയിലെ ജനാലകളൊന്നും തന്നെ തുറക്കാറില്ല. അക്ഷരാർത്ഥത്തിൽ ശുദ്ധവായു ലഭിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇവർക്കില്ല. വില്ലയുടെ പുറത്ത് 5 പോലീസുകാരും അകത്ത് 2 പോലീസുകാരുമാണ് കാവൽ നിൽക്കുന്നത്. 2002 ലും ഇതുപോലെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബലാത്കാരമായി പിടിച്ചു കൊണ്ടുവന്ന്, 2005 വരെ തടവിൽ പാർപ്പിച്ചിരുന്നു. 2018 ൽ നാടുവിടുന്നതിന് മുൻപായി ലത്തീഫ പുറത്തുവിട്ട ഒരു വിഡിയോയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ഈ സമയങ്ങളിൽ പിതാവിന്റെ നിർദ്ദേശപ്രകാരം, ലത്തീഫക്ക് മയക്കുമരുന്ന് നൽകപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. സ്വന്തമായി പാസ്സ്പോർട്ടോ, വാഹനമോടിക്കാനുള്ള അനുവാദമോ ഇല്ലാതിരുന്ന ഇവരുടെ കൂടെ സദാസമയവും കാവൽക്കാരുണ്ടാകുമായിരുന്നു. തന്റെ സഹോദരി ഷംസയെയും, ഇതുപോലെ നാട് കടക്കാനുള്ള ശ്രമത്തിനിടയിൽ യു കെ യിൽ വച്ച് ബലപ്രയോഗം നടത്തി ദുബായിൽ കൊണ്ടുവന്നു ബന്ദിയാക്കിയിരുന്നു. ഷെയ്ഖ് മുഹമ്മദിന്റെ ആറു ഭാര്യമാരിലുള്ള മുപ്പതു മക്കളിൽ ഒരുവളായ ലത്തീഫ, കടൽ മാർഗ്ഗം ജെറ്റ് സ്കിയിലാണ് ദുബായ് വിട്ടത്. നേരത്തെതന്നെ ആസൂത്രിതമായി റെഡിയാക്കിയിരുന്ന ഒരു ചെറു കപ്പലിൽ കയറി, എട്ടു ദിവസത്തോളമെടുത്ത് ഇന്ത്യയുടെ തീരദേശമടുക്കവേ, ഗോവ തീരത്തുള്ള ഇന്ത്യൻ കമാൻഡോകളാണ്, അവരെ പിടിച്ച് തിരികെ ദുബായ് ഷേയ്ഖിനെ ഏൽപ്പിച്ചത്. പണമാവശ്യപ്പെട്ടുകൊണ്ട് ചില കുറ്റവാളികൾ, ലത്തീഫയെ ദുബായിൽ നിന്നും രക്ഷപ്പെടുത്തിയതാണെന്നും, രാജകുമാരിയെ തിരികെ കൊണ്ടുവന്നത് രക്ഷാപ്രവർത്തനമാണെന്നും ഷെയ്ഖ് പറയുന്നു. എന്നാൽ അദ്ദേഹത്തിൻറെ രണ്ടു ഭാര്യമാരും ലത്തീഫയും സഹോദരിയുമുൾപ്പടെ കുടുംബാങ്ങങ്ങളായ പലരും, ഷെയ്ഖിന്റെ മോശം പെരുമാറ്റത്തെച്ചൊല്ലി ആരോണമുന്നയിച്ചിട്ടുണ്ട്.