14-കാരിയെ വീട്ടിൽ കയറി ബലാത്‌സംഗം ചെയ്ത യുവാവ് അറസ്റ്റിൽ, പെൺകുട്ടിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ച കേസിൽ പിതാവും പിടിയിൽ
ലക്നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗത്തിനിരയാക്കിയ കേസിൽ 22കാരൻ അറസ്റ്റിൽ. യുപി ബല്ലിയ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. അതേസമയം, വിവാഹത്തിനായി കുട്ടിയെ മതപരിവർത്തനത്തിന് നിർബന്ധിച്ച കുറ്റത്തിന് ഇയാളുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് പുറമെ പോക്സോ ആക്ടിലെയും യുപിമതപരിവർത്തന നിരോധന നിയമത്തിലെയും വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ജനുവരി 11നാണ് കേസിനാസ്പദമായ സംഭവം. യുവാവ് പതിനാലുകാരിയുടെ വീട്ടിലെത്തി കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും. ഇതെല്ലാം വീഡിയോയിൽ ചിത്രീകരിച്ച ശേഷം പെൺകുട്ടിയെ ഇത് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. ഭയന്നു പോയ കുട്ടി രണ്ട് ദിവസത്തിന് ശേഷമാണ് നടന്ന സംഭവങ്ങൾ മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയോടെ പെൺകുട്ടിയുടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.