മുഖം മൂടി ധരിച്ചെത്തിയ സംഘം വൃദ്ധ ദമ്പതികളെ വീട്ടിൽ പൂട്ടിയിട്ടു, തെരുവ് വിളക്കുകൾ കെടുത്തിയ ശേഷം വീടിന്റെ മതിൽ ഇടിച്ചു നിരത്തി; അന്വേഷണം
പത്തനംതിട്ട: മുഖം മൂടി ധരിച്ചെത്തിയ സംഘം വൃദ്ധ ദമ്പതികളെ വീട്ടിൽ പൂട്ടിയിട്ട്, തെരുവുവിളക്കുകൾ കെടുത്തി വീടിന്റെ മതിൽ ഇടിച്ചു തകർത്തതായി പരാതി. കുഴികണ്ടത്തിൽ ബാബുവിന്റെ വീടിന്റെ മതിലാണ് ഇരുട്ടിന്റെ മറവിൽ അക്രമികൾ തകർത്തത്. വെള്ളി രാത്രി 11.30 നാണ് സംഭവം. മതിൽ തകർക്കാൻ വേണ്ടി സമീപത്തെ തെരുവുവിളക്കുകളുടെ വൈദ്യുതി ബന്ധം വിഛേദിച്ചതായി പോലീസ് കണ്ടെത്തി.അക്രമം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു രണ്ടു പേരുടെ ചിത്രം ലഭിച്ചിട്ടുണ്ട്. മുഖംമൂടിയിട്ട് കമ്പിപ്പാരയുമായി എത്തിയവരാണ് അക്രമം നടത്തിയത്. മതിൽ തകർന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു ബഹളം വച്ചതോടെ സംഘം കടന്നു കളയുകയായിരുന്നു. അതേസമയം,വീടിരിക്കുന്ന 11-ാം വാർഡിലെ സിപിഎമ്മിന്റെ പഞ്ചായത്തംഗം കെ.എസ്.സജിത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് ആരോപണം. വീടിന്റെ മുൻവശത്തുള്ള വഴിയുമായി ബന്ധപ്പെട്ടു നേരത്തെ തർക്കങ്ങൾ നിലവിലുണ്ടായിരുന്നു. മതിൽ പൊളിക്കുന്നതിനെതിരെ കോടതി ഉത്തരവും നിലവിലുണ്ട്. മതിൽ പൊളിക്കുമെന്നു പറഞ്ഞ് വീട്ടുടമയുടെ മകനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.സംഭവത്തിൽ പുളിക്കീഴ് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം തുടരുകയാണ്.