റിപ്പബ്ലിക് ദിനത്തിൽ 100 കി. മീറ്റർ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ, ഒരുക്കങ്ങൾ ആരംഭിച്ചു
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപെട്ട് സമരം ചെയ്യുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ 100 കിലോ മീറ്റർ ട്രാക്ടർ റാലി നടത്തുമെന്ന് റിപ്പോർട്ട്. ട്രാക്ടർ റാലിക്ക് പോലീസ് അനുമതി നൽകിയതിനു പിന്നാലെയാണ് കർഷകരുടെ ഈ പ്രഖ്യാപനം. കർഷക നേതാവ് അഭിമന്യു കോഹർ പറഞ്ഞത് ട്രാക്ടർ റാലികൾ ഡൽഹിയിലെ അതിർത്തി പോയിന്റുകളായ ഗാസിപൂർ, സിങ്കു, തിക്രി എന്നിവിടങ്ങളിൽനിന്ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ട്രാക്ടർ റാലി നടത്താൻ തങ്ങൾ പ്രത്യേക വഴിയൊന്നും അനുവദിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കർഷകർ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധ സേനയുടെ പരേഡിനെ അഭിസംബോധന ചെയ്യുമ്പോൾ ട്രാക്ടർ റാലിയും നടക്കുമെന്നാണ് കർഷകർ പറയുന്നത്.