ആക്രിക്കടയിൽ ആധാർ കാർഡുകൾ തൂക്കിവിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്; കേസെടുത്ത് പോലീസ്
തിരുവനന്തപുരം: ആക്രിക്കടയിൽ ആധാർ കാർഡുകൾ തൂക്കിവിറ്റ സംഭവത്തിൽ തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവിനെതിരെ കേസ്. ശനിയാഴ്ച രാവിലെയാണ് തിരുവനന്തപുരം കാട്ടാക്കടയിലെ സദാശിവന്റെ ആക്രിക്കടയിൽ നിന്നും ആധാർ കാർഡുകൾ കൂട്ടത്തോടെ കണ്ടെത്തുന്നത്. ആക്രി സാധനങ്ങൾ തരംതിരിക്കുമ്പോഴാണ് ആധാർ കാർഡുകളും ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കണ്ടത്. ഇതോടെ കടക്കാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.വ്യാജ ആധാർ ആണോയെന്നതായിരുന്നു ആദ്യ സംശയം. പിന്നീട് പോലീസ് നടത്തിയ അന്വേഷണം കരകുളത്ത് തപാൽവകുപ്പിലെ താൽക്കാലിക ജീവനക്കാരിയിലേയ്ക്കെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ മദ്യപിച്ചെത്തിയ ഭർത്താവാണ് പേപ്പറുകൾക്കൊപ്പം തപാൽ ഉരുപ്പടികളും ആക്രിക്കടയിൽ കൊണ്ടു പോയി വിറ്റതെന്ന് ഇവർ സമ്മതിച്ചു. മദ്യലഹരിയിൽ ജീവനക്കാരിയുടെ ഭർത്താവ് പത്രക്കടലാസുകൾക്കൊപ്പം തപാൽ ഉരുപ്പടികളും വിൽക്കുകയായിരുന്നു എന്നാണു ഇവർ പോലീസിനോട് പറഞ്ഞത്. തപാൽ ജീവനക്കാരിയേയും ഭർത്താവിനെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. തപാൽ ഉരുപ്പടികൾ നഷ്ടമായ ആരെങ്കിലും പരാതി നൽകിയാൽ ഇരുവർക്കുമെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.