ശാസ്ത്ര ലോകത്തിന് ഇത് ചരിത്ര നിമിഷം.! അന്തരീക്ഷ വായുവില്‍ നിന്നും ജലം വേര്‍തിരിച്ചെടുക്കുന്ന കണ്ടെത്തലുമായി സിങ്കപ്പൂര്‍ സര്‍വ്വകലാശാല
സിങ്കപ്പൂർ: അന്തരീക്ഷ വായുവില്‍ നിന്നും ജലം വേര്‍തിരിച്ചെടുക്കുന്ന കണ്ടെത്തലുമായി സിങ്കപ്പൂര്‍ സര്‍വ്വകലാശാല. അന്തരീക്ഷ വായുവിനേക്കാള്‍ കട്ടികുറഞ്ഞ എയ്റോജെല്‍ ഉപയോഗിച്ചാണ് വായുവില്‍ നിന്നും ജലാംശം വേർത്തിരിച്ചെടുത്തത്. സ്പോഞ്ച് പോലെ പ്രവര്‍ത്തിച്ച് അന്തരീക്ഷ വായുവില്‍, പുറമെ നിന്ന് മര്‍ദ്ദം പ്രയോഗിച്ചാണ് എയ്റോജെല്‍ ജലകണികകളെ പുറത്തെടുക്കുന്നത്. പോളിമര്‍ എന്ന രാസ സംയുക്തം ഉപയോഗിച്ചാണ് എയ്റോജെല്ലുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. വായുവില്‍ നിന്നും ജലകണികകളെ ആകര്‍ഷിക്കാന്‍ കഴിയും എന്നതാണ് എയ്റോജല്ലിന്റെ പ്രത്യേകത. ഇത്തരത്തിൽ ആകർഷിക്കുന്ന ജാലകണികകളെ ഘനീഭവിപ്പിച്ച് ജലരൂപത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഒരു കിലോ എയ്റോജെല്‍ ഉപയോഗിച്ച് 17 ലിറ്റര്‍ ജലം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് സർവ്വകലാശാല അധികൃതരുടെ കണ്ടെത്തൽ. അന്തരീക്ഷത്തില്‍ ചൂട് കൂടിയ ദിവസമാണെങ്കില്‍ എയ്റോജെല്ലിന് കൂടുതല്‍ വെള്ളത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. അത്തരം ദിവസങ്ങളില്‍ഒരു കിലോ എയ്‌റോജെല്ലില്‍ 95 ശതമാനം വരെ ജലംസംഭരിക്കാന്‍ കഴിയുമെന്നാണ് സർവ്വകലാശാലയുടെ കണ്ടെത്തല്‍. വേര്‍തിരിച്ചെടുക്കുന്ന ജലം ലോകാരോഗ്യ സംഘടനയുടെ മനദണ്ഡങ്ങള്‍ക്ക് അനുയോജ്യമായതിനാല്‍ കുടിവെള്ളമായി ഉപയോഗിക്കാമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ കണ്ടെത്തല്‍ ലോകത്തെ ജലക്ഷാമത്തിന് പരിഹാരം കാണുമെന്നാണ് സിങ്കപ്പൂര്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. ഏത് കാലാവസ്ഥയിലും എയ്റോജെല്‍ പ്രയോജനപ്പെടുത്താം. അതിനാല്‍ പണച്ചിലവ് കുറച്ച് എപ്പോഴും ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്യാം.