അച്ഛനില്ലാത്ത സമയത്ത് 14കാരനെ തല്ലി ചതച്ച് അമ്മയും സുഹൃത്തും, രണ്ടുതവണ റെയിൽവേ ട്രാക്കിൽ നിന്നും അമ്മ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതി; അന്വേഷണം
തിരുവനന്തപുരം: മംഗലപുരത്ത് 14കാരനായ മകനെ അമ്മയും ഇവരുടെ സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. അക്രമത്തിനു ഇരയായ കൗമാരക്കാരന്റെ പിതാവാവാണ് ഇതുസംബന്ധിച്ച് മംഗലപുരം പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഒരുവർഷമായി അകാരണമായി മാതാവും സുഹൃത്തും ചേർന്ന് തന്നെ ശാരീരികമായി പീഡിപ്പിക്കുന്നതായി കുട്ടി പോലീസിനും ചൈൽഡ് ലൈനിനും മൊഴി നൽകിയിട്ടുണ്ട്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇടക്ക മാറി താമസിച്ചിരുന്ന കുട്ടിയുടെ മാതാപിതാക്കൾ ഈയിടെ വീണ്ടും ഒരുമിച്ചിരുന്നു. മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരനായ പിതാവ് ജോലിക്ക് പോകുന്ന സമയങ്ങളിലാണ് കൗമാരക്കാരനായ മകനെ ക്രൂരമായി മർദിച്ചിരുന്നതെന്ന് പരാതിയിൽ പറയുന്നു.മാത്രമല്ല, രണ്ടുതവണ തിരുവനന്തപുരത്തും, കഴക്കൂട്ടത്തും റെയിൽവേ ട്രാക്കിൽ തള്ളിയിട്ട് മാതാവ് കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായും പരാതിയിലുണ്ട്. ഭാര്യയുടെ സുഹൃത്തിന്റെ ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് താൻ മകനുമൊത്ത് ഇപ്പോൾ കടൽത്തീരത്താണ് അന്തിയുറങ്ങുന്നതെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചതായി മംഗലപുരം പൊലീസ് അറിയിച്ചു.