വിദേശത്തെ ബിസിനസ് ഇടപാടിലെ തർക്കം, ഗുണ്ടാസംഘം വീട്ടില്‍ കയറി ആക്രമിച്ചു; കമ്പി വടികൊണ്ട് തലയ്ക്കടിച്ചെന്നും, കയറുകൊണ്ട് കെട്ടിയിട്ടെന്നും കുടുംബം; അക്രമിസംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി
കോഴിക്കോട്: വിദേശത്തെ ബിസിനസ് ഇടപാടിലുണ്ടായ തർക്കത്തെ തുടർന്ന് ഗുണ്ടാസംഘം വീട്ടില്‍ കയറി കുടുംബത്തെ ആക്രമിച്ചെന്ന് പരാതി. കോഴിക്കോട് കട്ടാങ്ങല്‍ പാലക്കുറ്റിയിലെ അന്‍വര്‍ സാദ്ദിഖിന്റെ വീട്ടിലാണ് ഒരു സംഘം ആളുകള്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയത്. സംഘത്തിലുണ്ടായിരുന്ന നിലമ്പൂര്‍ സ്വദേശിയായ ഫാസിലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു.
രാവിലെ ആറരടോടെയാണ് അഞ്ചംഗ സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. തുടർന്ന് അതിക്രമിച്ചു വീട്ടിലേക്ക് കയറിയ സംഘം കമ്പി വടികൊണ്ട് തലയ്ക്കടിച്ചെന്നും കുടുംബാംഗങ്ങളെ കയറുകൊണ്ട് കെട്ടിയിട്ടെന്നും അന്‍വര്‍ പറയുന്നു. ഗള്‍ഫില്‍ ബിസിനസ് നടത്തിയിരുന്ന സുഹൃത്ത് ഹാരിസിന്റെ മാനേജരായിരുന്നു അന്‍വര്‍. ഹാരിസ് വിദേശത്തുവച്ച് കഴിഞ്ഞ മാര്‍ച്ചില്‍ മരണപ്പെട്ടു. ഇയാളുടെ ബിസിനസിലെ ഇടപാടുകാരാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് ആരോപണം. രേഖകള്‍ തട്ടിയെടുക്കാനാണ് സംഘമെത്തിയെതെന്നും സംശയിക്കുന്നതായി അൻവർ പറയുന്നു.അന്‍വറും കുടുംബാംഗങ്ങളും സ്വാകര്യ മെഡിക്കല്‍ കോളജിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.