അയൽവാസിയായ യുവാവിനോടുള്ള വൈരാഗ്യം; വനിതാ കൗണ്‍സിലറെ വീട്ടിൽ കയറി വളഞ്ഞിട്ട് തല്ലി മൂന്നംഗ സംഘം
തൃശൂര്‍: കോര്‍പറേഷനിലെ യു.ഡി.എഫ്. വനിതാ കൗണ്‍സിലറെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. സിവില്‍ സ്റ്റേഷന്‍ യു.ഡി.എഫ് കൗണ്‍സിലര്‍ സുനിതാ വിനുവിനെയാണ് മൂന്നംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചത്. സംഭവത്തിൽ ഒരാളെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. അതേസമയം, കൗണ്‍സിലറുടെ അയല്‍വാസിയായ യുവാവിനെ ഉന്നംവച്ചായിരുന്നു അക്രമിസംഘം എത്തിയതെന്നാണ് റിപ്പോർട്ട്. ഈ യുവാവ് കൗണ്‍സിലറുടെ വീട്ടിലുണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. വീടിനകത്തു കയറിയ അക്രമിസംഘം യുവാവിനെ മർദിക്കുന്നതു കണ്ടപ്പോള്‍ കൗണ്‍സിലര്‍ തടയാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ, പ്രകോപിതരായ അക്രമി സംഘം കൗണ്‍സിലര്‍ക്കു നേരെ തിരിഞ്ഞു. കൗണ്‍സിലറെ വളഞ്ഞിട്ട് തല്ലി. ആക്രമണത്തിൽ സുനിതയുടെ കാലിനു പരുക്കേറ്റു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ മൂന്നംഗ സംഘം രക്ഷപ്പെട്ടു. സ്ത്രീയെ അപമാനിച്ചതിനും മര്‍ദ്ദിച്ചതിനും ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.