അഞ്ചുതെങ്ങില്‍ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി ഗുണ്ടാവിളയാട്ടം, രണ്ട് വാണിജ്യ സ്ഥാപനങ്ങൾ തകർത്തു, വഴിയാത്രക്കാർക്കടക്കം നിരവധിപേർക്ക് പരിക്ക്
തിരുവനന്തപുരം: ആറ്റിങ്ങലിനു സമീപം അഞ്ചുതെങ്ങില്‍ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി ഗുണ്ടാവിളയാട്ടം. അക്രമത്തിൽ വഴിയാത്രക്കാർ ഉൾപ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 7.30നാണ് സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ അക്രമിസംഘം നാടന്‍ ബോബെറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിച്ചശേഷം വടിവാളുമായി അക്രമം അഴിച്ചു വിടുകയായിരുന്നു. രണ്ട് വാണിജ്യ സ്ഥാപനങ്ങൾ അക്രമികൾ തകർത്തു. അഞ്ചുതെങ്ങ് പോസ്റ്റ് ഓഫിസിന് സമീപം യു.എസ്.എ മെന്സ്വെയര് സ്ഥാപനത്തിന്റെ ഉടമകളും അഞ്ചുതെങ്ങ് സ്വദേശികളുമായ ജിതിന് ജോസഫ്(17), കിരണ്‍ ജോസഫ്(19) എന്നിവർക്കും കടയിലുണ്ടായിരുന്ന മറ്റൊരു അഞ്ചുതെങ്ങ് സ്വദേശിയുമായ ഡാനിയേലിനും (21) വെട്ടേറ്റു. പരിക്കേറ്റ മൂന്നുപേരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബഹളംകേട്ട് എത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. ബൈക്കുമായി തിരികെപ്പോയ അക്രമികള്‍ അഞ്ചുതെങ്ങ് മീരാന്‍കടവ് പാലത്തിന് സമീപത്തെ ജ്യൂസ് കടയിലെ കടയ്ക്കാവൂര്‍ സ്വദേശികളായ ആകാശ്(17), അരുണ്‍(18) എന്നിവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവിടെയും നാടന്‍ ബോബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു അക്രമം. സാരമായ പരിക്കേറ്റ ഇരുവരെ യും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പോയ അക്രമികള്‍ തോണിക്കടവ്, ചെമ്പാവ് എന്നിവിടങ്ങളിലും നിരവധി പേരെ അക്രമിച്ചു. റോഡിലൂടെ നടന്നുപോയവരെയും ആക്രമിച്ചു. മൊബൈൽ ഫോണുകൾ പിടിച്ചുപറിച്ചു. സംഭവം അറിഞ്ഞ് കടയ്ക്കാവൂർ പൊലീസും അഞ്ചുതെങ്ങ് പൊലീസും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും, ഉടൻ അറസ്റ്റ് ചെയ്യുമെന്നും കടയ്ക്കാവൂർ പൊലീസ് അറിയിച്ചു.