ഒരു വർഷം മുൻപ് ഉണ്ടായ തർക്കം, യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
പാലോട്: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മംഗലപുരം മുരുക്കുംപുഴ ഇടവിളാകം മേലേവിള ഭഗവതി വിലാസത്തിൽ സൂര്യകുമാർ (20), മംഗലപുരം മുരുക്കുംപുഴ ഇടവിളാകം ലക്ഷംവീട്ടിൽ ഷാനു (19) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് പുലർച്ചയാണ് കേസിനാസ്പദമായ സംഭവം. നന്ദിയോട് ഊളൻകുന്ന് സ്വദേശിയായ ഓട്ടോ ഡ്രൈവർ അജേഷിനെയാണ് അഭിലാഷ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വീടുകയറി ആക്രമിച്ചത്. അഭിലാഷും അജേഷും തമ്മിൽ ഒരുവർഷം മുമ്പ് ഉണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം. ഇതിനുശേഷം അഭിലാഷ് മംഗലപുരത്തേക്ക് താമസം മാറ്റുകയായിരുന്നു. മുൻ വൈരാഗ്യത്തിന്റെ പേരിൽ മംഗലപുരം സ്വദേശികളായ മറ്റു പ്രതികളുമായെത്തിയാണ് അക്രമം നടത്തിയത്. തുടർന്ന്, ഒളിവിലായിരുന്ന പ്രതികളുടെ ഫോൺ വിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ പിന്തുടർന്ന് മംഗലപുരത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യപ്രതിയായ അഭിലാഷിനെയും മറ്റൊരാളെയും പിടികൂടാനുണ്ട്.നെടുമങ്ങാട് ഡിവൈ.എസ്.പി ജെ. ഉമേഷിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, ജി.എസ്.ഐമാരായ ഭുവനചന്ദ്രൻ നായർ, അൻസാരി, ഇർഷാദ്, എസ്.സി.പി.ഒ ബിജു, സി.പി.ഒമാരായ നിസാം, സുജു, ഷിബു, റിയാസ്, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.