വനം വകുപ്പിന് ആനപിണ്ഡം പാഴ്‌സലയച്ച് ആന പ്രേമികൾ; പ്രതിഷേധം പാലക്കാട് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതിൽ
പാലക്കാട്: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനപിണ്ഡം പാഴ്‌സൽ അയച്ച് ആന പ്രേമികളുടെ പ്രതിഷേധം. പാലക്കാട് തിരുവിഴാംകുന്നില്‍ ആന ചരിഞ്ഞ കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ആന പ്രേമി സംഘം വനംവകുപ്പിന് പാഴ്‌സല്‍ അയച്ചത്. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നുമാണ് ആനപിണ്ഡം പൊതിഞ്ഞ് പാഴ്‌സലായി മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലേക്ക് സംഖം അയച്ചത്. പാലക്കാട് തിരുവിഴാം കുന്നില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം തുടങ്ങി എട്ട് മാസം പിന്നിടുമ്പോഴും ഒരു പ്രതിയെ പോലും പിടികൂടാന്‍ സാധിക്കാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.2020 മെയ് 25നാണ് ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്തു നിറച്ച ഫലം കഴിച്ചതിനെ തുടര്‍ന്ന് ചരിഞ്ഞത്. സ്‌ഫോടക വസ്തു നിറച്ച ഫലം കഴിച്ച കാട്ടാനയുടെ മുഖം തകരുകയും വായയും നാവും ഗുരുതരമായി പൊള്ളുകയും ചെയ്തിരുന്നു. തുടർന്ന്, ഭക്ഷണം കഴിക്കാൻ പറ്റാതെ പട്ടിണികിടന്നാണ് ആന മരിച്ചത്.