20,000 രൂപ വിലയുള്ള ഫോൺ 10,000ന്, ഇടുക്കിയിൽ വ്യാപാരികളിൽ നിന്നും തട്ടിയത് 50 ലക്ഷം; തിരുവനന്തപുരം സ്വദേശിക്കെതിരെ പരാതി
കട്ടപ്പന: ഇടുക്കിയിൽ പകുതി വിലയിൽ മൊബൈൽ ഫോൺ വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. വ്യാപാരികളിൽ നിന്നായി 50 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.കുമളി വെള്ളാരംകുന്ന് സ്വദേശി പീറ്റര്‍ നൈനാനാണ് തിരുവനന്തപുരം സ്വദേശിയായ റസല്‍ ഫ്രാന്‍സിസിനെതിരെ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയത്. 20,000 രൂപ വിലയുള്ള ഫോൺ 10,000ന് നൽകാമെന്നായിരുന്നു റാസൽ നൽകിയ വാഗ്ദാനം. ഇതനുസരിച്ചു വെള്ളാരംകുന്ന് സ്വദേശിയായ പീറ്റര്‍ ആവശ്യക്കാരായ മൊബൈൽ വ്യാപാരികളിൽനിന്ന് മുന്‍കൂറായി പണം വാങ്ങിയശേഷം, ഈ തുക റസലിന് കൈമാറുകയും പിന്നീട് മൊബൈല്‍ ഫോണ്‍ എത്തിച്ചുനല്‍കുകയുമായിരുന്നു ചെയ്തിരുന്നത്. കച്ചവടത്തിന്റെ തുടക്കത്തിൽ ഇടപാടുകള്‍ കൃത്യമായി തന്നെ നടന്നിരുന്നു. എന്നാൽ പിന്നീട റസല്‍ പീറ്ററിൽ നിന്നും പണം പലപ്പോഴായി കൈപ്പറ്റിയെങ്കിലും മൊബൈല്‍ ഫോണുകള്‍ എത്തിച്ചു നല്‍കിയിരുന്നില്ലെന്നാണ് പരാതി. പലതവണയായി 50 ലക്ഷത്തോളം രൂപയാണ് വ്യാപാരികളില്‍നിന്ന് ഇരുവരും കൈപ്പറ്റിയത്. ഇടപാടുകളില്‍ വീഴ്ചയുണ്ടായതോടെ വ്യാപാരികള്‍ പീറ്ററിനെ സമീപിക്കുകയായിരുന്നു. റസല്‍ നല്കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പീറ്റര്‍ പണം നിക്ഷേപിച്ചിരുന്നത്. പീറ്റർ നൽകിയ പരാതിയില്‍ കട്ടപ്പന സി.ഐ. വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.