ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി, കൈകാലുകൾ കെട്ടിയിട്ടു,സ്വർണാഭരണങ്ങൾ കവർന്നു; പിന്നില്‍ തമിഴ്നാട്ടുകാരെന്ന് സൂചന
പാലക്കാട്: കഞ്ചിക്കോട് മണിയേരിയിൽ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീക്കു നേരെ ഉണ്ടായ ആക്രമണത്തിനു പിന്നിൽ തമിഴ്നാട്ടുകാരായ നാലംഗസംഘമെന്നു പ്രാഥമിക നിഗമനം. അമ്പത്തിരണ്ടുകാരിയായ സുശീലയെയാണ് കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നത്. തനിച്ചു താമസിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെയാണ് സുശീലയുടെ ഒറ്റമുറി വീട്ടിൽ കവർച്ച സംഘമെത്തിയത്. വീടിൻ്റെ ഭിത്തി തകർത്ത് അകത്ത് കയറിയ പ്രതികൾ സുശീലയെ ബന്ദിയാക്കുകയായിരുന്നു. ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം ആവശ്യപ്പെട്ടു. നിലവിളിച്ച സുശീലയെ മർദിച്ച് അവശയാക്കിയശേഷം സ്വർണവുമായി കടന്നുകളയുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ അയൽകാരാണ് സുശീലയെ ആശുപത്രിയിൽ എത്തിച്ചത്. തമിഴ്നാട്ടുകാരെ കേന്ദ്രീകരിച്ചാണ് പൊലീസിൻ്റെ അന്വേഷണം. പരുക്കേറ്റ സുശീല പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.