സ്ത്രീയോട് പച്ചക്ക് അസഭ്യം പറഞ്ഞു ആർഎസ്പി നേതാവ്, വീഡിയോ പുറത്തായതോടെ നടപടിയെടുത്ത് പാർട്ടി
കൊല്ലം: ക്ഷേമനിധി വിഹിതം അടയ്ക്കാത്തത് ചോദ്യം ചെയ്ത തയ്യല്‍ തൊഴിലാളിയെ പച്ചക്ക് അസഭ്യം പറഞ്ഞ കൊട്ടാരക്കരയിലെ ആര്‍എസ്പി നേതാവിനെതിരെ പാര്‍ട്ടി നടപടി. യുടിയുസി നേതാവ് കൂടിയായ സലാഹുദ്ദീനെ അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പ്രാദേശിക നേതാവിന്റെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം നവ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പാർട്ടി നടപടി.
കൊട്ടാരക്കരയിലെ ആര്‍.എസ്.പി. ഓഫിസില്‍ വെച്ചാണ് യൂണിയന്‍ നേതാവ് തയ്യല്‍ തൊഴിലാളിയെ അസഭ്യം പറഞ്ഞത്. വീട്ടമ്മയെ കസേര ഉപയോഗിച്ച് മർദിക്കാൻ ശ്രമിക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ക്ഷേമനിധിയിൽ അടയ്ക്കാനായി പിരിച്ച പണത്തെ കുറിച്ചു ചോദിച്ചതാണ് നേടാവിനെ പ്രകോപിപ്പിച്ചത്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സലാഹുദ്ദീനെ പാര്‍ട്ടിയുടെയുടെ യൂണിയന്റെയും മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നു പുറത്താക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയുടെ സാനിധ്യത്തില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിഷനെയും നിയോഗിച്ചു. എന്നാല്‍ പിരിച്ച പണം കൃത്യമായി ക്ഷേമനിധിയിൽ അടച്ചിട്ടുണ്ടെന്നാണ് സലാഹുദ്ദീന്റെ നിലപാട്.